കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2016, മേയ് 3, ചൊവ്വാഴ്ച

വാർദ്ധക്യം

സന്ധ്യാദൂരം താണ്ടിയ
കിനാക്കൾ നിറം മങ്ങിത്തുടങ്ങി
കാലപ്പഴക്കം
രാത്രിമടുപ്പിന്റെ
ദൈർഘ്യം കൂട്ടുന്നു
കെട്ടഴിഞ്ഞ ചിന്തകൾ
ഒളിക്കാനിടം തേടുകയാണിപ്പോൾ

വരാനിരിക്കുന്ന
പ്രഭാതങ്ങളിലൊന്നും  
ഇനി എനിക്കുള്ളതല്ല

2016, മാർച്ച് 25, വെള്ളിയാഴ്‌ച

തെരുവ് ബാലൻ

കൂട്ടിക്കിഴിച്ചപ്പോൾ 
ബാക്കിവന്നൊരൊറ്റ സംഖ്യ
ആണ്ടറുതിയുടെ കണക്കെടുപ്പിൽ
അകപ്പെടാതെ വന്ന ശിഷ്ടം

ഞാൻ
നിഘണ്ടുവിലില്ലാത്ത വാക്ക്

2016, ഫെബ്രുവരി 24, ബുധനാഴ്‌ച

ഇന്നലെകൾ..


ഓർമ്മകളിൽ പുകയുന്നുണ്ട്
മാഞ്ഞുപോയ ഇന്നലെകളിലെ
ഇനിയും കെട്ടടങ്ങാത്ത
കുറെ കനലുകൾ
നഗരമുണരാത്ത പുലരിയിൽ
പുതച്ച മഞ്ഞിന്റെ കുളിരിൽ
കിനാക്കളോടൊപ്പം നനഞ്ഞ
'വസന്തങ്ങള്‍'
അരികുപറ്റിയ മോഹഭംഗങ്ങളുടെ
തീക്ഷ്ണതയാൽ
രാത്രികൾ അസ്വസ്ഥമാകുമ്പോൾ
ഉരുകിയ ഹൃദയം
നിദ്രയെ കണ്ണീരിൽ നനച്ച
യാമങ്ങള്‍
വിജനമായ വീഥിയിൽ
ഒറ്റപ്പെട്ടവന്റെ
നിലവിളിക്ക്
കരുണയുടെ മറുവിളി
കേൾക്കാതെ പോയ
നിസ്സഹായതയുടെ നാളുകൾ
അതിജീവത്തിനായ്
താപമേറ്റു പിടയുന്നു
അസ്തമയ സൂര്യന്റെ
മങ്ങിയവെട്ടത്തിലും
പരാജിതന്റെ പുസ്തകത്തിലെ 
ചുളിവ് വീണ അക്ഷരങ്ങൾ

2015, ഒക്‌ടോബർ 17, ശനിയാഴ്‌ച

നഗര വിശേഷം

വരച്ചെടുക്കാൻ എളുപ്പമായിരുന്നു                                                                                   വായിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ല 
ഇരുട്ടിലും
വര്‍ണ്ണങ്ങള്‍ തീര്‍ത്തിട്ടുണ്ട്

രണ്ടുപേര്‍ ഇരിക്കേണ്ട സീറ്റില്‍
മൂന്നുപേര്‍ തിങ്ങിയിരിക്കേണ്ടി വന്ന
ആ ഒരു മഴക്കാലത്താണ്
നഗരത്തെ
അത്രമേൽ ഇഷ്ടപ്പെട്ടു പോയത്
ശുക്ലാജി സ്ട്രീറ്റില്‍ നിന്നും
കാട്ട്മണ്ടു നഗരത്തെ
മണിക്കൂറുകൾക്ക്  
വിലകൊടുത്ത് വാങ്ങിയത്                                                                                                                         

അമിതാഭ്ബച്ചന്റെ  
ബംഗ്ലാവ് കണ്ടന്നു രാത്രി
മിസ്റ്റർ നട്വർലാലായും,
ശറാബിയായും തകർത്താടിയത്
ജൂഹുബീച്ചില്‍ 
ഷൈനിയോടൊപ്പമിരുന്ന്
തിരകളെണ്ണിയതിനു
ഈരാറ്റുപേട്ടയിൽ
അവളുടെ അപ്പൻ
പത്തേക്കർ റബ്ബർതോട്ടം
എന്റെ പേരിലെഴുതിതന്നത്

മഴ മുറിച്ചോടിയ വികാരത്തെയും
മുറിഞ്ഞുവീണ സ്വപ്നങ്ങളെയും
പൊവായ് ഗാർഡനിലെ
സിമന്റ് ബെഞ്ചിലിരുന്നു
ചുടനീരിലൊഴുക്കി കളഞ്ഞിട്ടുണ്ട്

വരച്ചെടുക്കാൻ എളുപ്പമായിരുന്നു
വായിച്ചെടുക്കാൻ കഴിഞ്ഞില്ല
ഒടുക്കം,
കൂട്ടിവെച്ച നക്ഷത്രങ്ങളെ
മാനത്തേക്ക് വിട്ടുകൊടുത്ത്
നഗരത്തോട് വിടപറയുമ്പോൾ
ഒഴുക്കിനനുകൂലമായി
നീന്താനറിയാത്ത
നിരാശ മാത്രം ബാക്കിവന്നു 
സ്വപ്നങ്ങൾ കുറിച്ചിട്ട
രണ്ടു പതിറ്റാണ്ടിന്റെ
മുഷിഞ്ഞ താളുകളിൽ..   

2015, ജൂൺ 16, ചൊവ്വാഴ്ച

കാലം

ജാതിയുടെയും വർണ്ണത്തിന്റെയും
നിറവ്യത്യാസമില്ലാത്ത ബാല്യത്തിലായിരുന്നു
കാലംതെറ്റി പൂത്ത വാകമരച്ചോട്ടിൽ
ഞങ്ങൾ ചെരിപ്പ് മുറിച്ചു 
ചക്രവണ്ടികൾ ഓടിച്ചത്
ഏറുപടക്കം പൊട്ടിച്ചു പൊള്ളിയത്

വിദ്യേഷത്തിന്റെയും
വിവേചനത്തിന്റെയും 
അതിർവരമ്പുകളില്ലാത്ത
കൗമാരത്തിലായിരുന്നു
കാമത്തിന്റെ ചുഴികളെന്തന്നറിയാതെ
കാറ്റിനോട് വിലപേശിയെടുത്ത
പ്രണയം ആസ്വദിച്ചത്

ഇന്ന് മതജാതികളുടെ 
വിസർജനം കൊണ്ടു
അർത്ഥമില്ലാത്ത ആചാരങ്ങളിലും  
മനുഷ്യനെയറിയാത്ത ഇരുട്ടിലും
മലിനമാണു യൗവ്വനം

അകത്തേക്ക് വരാനോ
പുറത്തേക്ക് പോകാനോ കഴിയാതെ 
നീരുവറ്റിയ നിശ്ശബ്ദതയുടെ വഴികളിൽ
നേരുകളെ ശ്വാസം മുട്ടിച്ചുകൊല്ലുന്ന 
ആത്മാക്കളുടെ ശബ്ദമാണെങ്ങും..
മുന്നോട്ടുള്ള വഴികൾ
ദുർഘടമാണിപ്പോൾ..

2015, ജനുവരി 27, ചൊവ്വാഴ്ച

ഓര്‍മ്മകള്‍

ഓർമ്മകൾക്ക് കുറുകെ
തൂങ്ങിയാടുന്നുണ്ട് 
ഇന്നും ചില
എരിയുന്ന കാഴ്ചകൾ

മുടിഞ്ഞ വിശപ്പിനും
മുറുക്കിയുടുത്ത മുണ്ടിനുമിടയിൽ
അഭിമാനം മുറുകെപ്പിടിച്ച്
മുഴുനീളം നടിച്ച 
അരങ്ങ് കാണാത്ത കഥാപാത്രങ്ങൾ
ഇടവേളകളില്ലാതെ 
ശൂന്യതയിൽ പിടഞ്ഞ നാളുകൾ
മൗനമായ മനസ്സിനു 
ദിശാബോധം നഷ്ടമായപ്പോൾ
ഇരുളിൽ തട്ടിവീണ 
അവ്യക്തമായ ചിത്രങ്ങൾ

കാലം  എത്രമായ്ച്ചിട്ടും
കണക്ക് വെക്കാത്ത കാഴ്ചകൾ 
ഇന്നും നീരുറവയായി കിനിയുന്നുണ്ട്
ചില ഓർമ്മപ്പെടുത്തലുകളുമായ്..

2014, ഓഗസ്റ്റ് 25, തിങ്കളാഴ്‌ച

ഓർമ്മച്ചിത്രം

വീതി കുറഞ്ഞ പാതവരമ്പിൽ
എതിരെ വന്ന് തൊട്ടുരുമ്മിയിട്ടുണ്ട്
പാടത്തെ തെളിഞ്ഞ വെള്ളത്തിൽ
നിലാവിന്റെ നീരൊഴുക്കിനൊപ്പൊം
ഒരുമിച്ച് നനഞ്ഞിട്ടുണ്ട്
തഴുകിപ്പോയ തെന്നലിൽ നിന്നും
മല്ലികപ്പൂവിന്റെ മാദകഗന്ധം
നാസിക തൊട്ടപ്പോൾ
കവർന്നെടുത്ത്
ഹൃദയത്തോട് ചേർത്തിട്ടുണ്ട്

ഒരൊറ്റ രാത്രി കൊണ്ട്
ഒരു വസന്തം തീർത്തപ്പോൾ
എന്റെ വ്യാകുലതയിലെവിടെയും
ഒരിക്കൽ പോലും   കയറിവന്നിട്ടില്ല
സ്വപ്നങ്ങളെ  പാതിവഴിയിൽ വിട്ട്
ഒരുമുഴം  കയറിൽ
ശിശിരം  തേടിപ്പോകുന്ന 
നിന്റെ  വിരഹ ചിത്രം

2014, ജൂൺ 4, ബുധനാഴ്‌ച

അവ്യക്തമായ നിഴൽ


പിന്നാമ്പുറങ്ങളിൽ ചലിക്കുന്ന ഒരുനിഴൽ
എല്ലായ്പ്പോഴും
എന്നെ അസ്വസ്ഥമാക്കുന്നുണ്ട്
ചിന്തകളെ ശിഥിലമാക്കി
പലപ്പോഴുമവ 
ആകുലപ്പെടുത്താറുണ്ട്

അനശ്വര സത്യങ്ങളെ 
വെമ്പുന്ന ഹൃദയത്തില്‍
മൂടിവെക്കുന്നത് കൊണ്ടാവാം
ചരിഞ്ഞ് വീഴുന്ന
നിലാവിന്റെ നിഴൽ പോലും
എന്നെ
വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്

എണ്ണമറ്റ വിലാപങ്ങൾക്ക് 
ഏകാന്തമായ കനൽ വീഥിയിൽ
 മൂകസാക്ഷിയായത് കൊണ്ടാവണം
രാപകലിന്റെ  വിസ്തീർണ്ണങ്ങളിൽ
നിസ്സാഹായതയുടെ ഒരു നിഴൽ
എന്നും 
പിൻവിളിയായ് തുടരുന്നുണ്ട്

ശൂന്യതയുടെ പടവുകളിൽ 
മൌനമായ മനസ്സ്
വിങ്ങുന്നത് കൊണ്ടാവാം
 ഓർമ്മകളുടെ ചാരനിറത്തിൽ
ഒരു നിഴൽ
എല്ലായ്പ്പോഴും പ്രദക്ഷിണം വെക്കുന്നത്

2014, മാർച്ച് 1, ശനിയാഴ്‌ച

വിരഹം

കാലത്തിന്റെ കണ്ണാടിയിൽ
വസന്തത്തിന്റെ പൂമരം
പൂത്തപ്പോഴാണ്
വാക്കുകൾ ചിതറിയ ഹൃദയത്തിലേക്ക്
വരികൾ വിരിച്ച്
കവിത കയറി വന്നത്

അത് പലപ്പോഴും
സ്വപ്നങ്ങൾക്ക് നിറം കൊടുത്തും
ഓർമ്മകളിൽ
മധുരപ്പൂക്കൾ വിതറിയും
കരിമേഘങ്ങളിലൊളിച്ച്
ഇരുട്ടിൽ കാവൽ നക്ഷത്രമായും
പട്ടയമില്ലാത്ത  ഹൃദയഭൂവിൽ
ഏകാന്തത സ്വകാര്യസ്വത്താക്കി
വിഹരിച്ചു നടന്നു

ബോധാബോധങ്ങളുടെ  ഏറ്റയിറക്കങ്ങളാൽ
ദുസ്വപ്നങ്ങൾ  പുകയുമ്പോൾ
തീക്ഷ്ണമായ വസന്തത്തെ
സ്മൃതി തീരത്തൊളിപ്പിച്ച് 
കവിത
ഇന്നലെ
ഹൃദയം പറിച്ചെടുത്ത് കടന്നുകളഞ്ഞു

പൂത്തുലഞ്ഞ മോഹങ്ങളെയും
ചിതറിയ വാക്കുകളെയും കൂട്ടിവെച്ച്
ഇപ്പോൾ  ഞാൻ
ജാലകം തുറന്നു കാത്തിരിക്കുന്നു
ഋതുഭേദങ്ങളെ  തിരിച്ചറിഞ്ഞ്
മടങ്ങിവരും എന്ന പ്രതീക്ഷയോടെ....

2014, ജനുവരി 28, ചൊവ്വാഴ്ച

ഒരു മുഴം കയർ

ഒരു മുഴം  കയർ
പലപ്പോും  എന്നെ
ഒളിഞ്ഞിരുന്നു  മാടിവിളിക്കാറുണ്ട്

ഇരുളിന്റെ ആഴങ്ങളിൽ നിന്നും
മങ്ങിമറഞ്ഞ ചിത്രങ്ങൾ
വീണ്ടും തെളിഞ്ഞു വരുമ്പോൾ
വടവൃക്ഷച്ചുവട്ടിൽ  ഊഞ്ഞാലാടാൻ
കുളിർ തെന്നലിന്റെ 
വർണ്ണചിത്രം  വരച്ച്
കൈപിടിച്ചു  ക്ഷണിക്കാറുണ്ട്
 
അസ്തമിച്ച  സ്വപ്നങ്ങൾക്കും
അസ്തമയത്തിനു മുമ്പേ കൊഴിഞ്ഞ പൂക്കൾക്കും
ഇനിയൊരു പുലരിയില്ലെന്ന
നെടുവീർപ്പുയരുമ്പോൾ
സീലിംഗ് ഫാനിന്റെ കഴുത്ത് കുരുക്കി
അതെന്നെ ആർത്തിയോടെ നോക്കാറുണ്ട്

മൌനമായ എന്റെ മനസ്സിന്റെ
അർത്ഥമില്ലാത്ത വിങ്ങലിന്
നിങ്ങൾ
ചില  വാക്യങ്ങൾ സ്രഷ്ടിക്കുമ്പോൾ
അനന്തമായ വിഗരത്തിലെത്താൻ
ആരുമറിയാതെ ആഗ്രഹിച്ചു പോകാറുണ്ട്

വക്ക് പൊട്ടിയ വാക്കുകളാൽ
വരികൾ മുറിഞ്ഞു വീഴുന്ന കവിത
ഒരുനാൾ
ഒരുമുഴം കയറിൽ അഭയം കണ്ടെത്തു                                                                                  ന്നെയ്യും


2013, ഡിസംബർ 2, തിങ്കളാഴ്‌ച

രാത്രിമഴ

പാതിരാത്രി പെയ്ത മഴയിൽ
ഓർമ്മകളുടെ പിൻവിളി
തളം കെട്ടി നിൽക്കുന്നു

മഴയുടെ ഉന്മാദത്തിൽ
പൊട്ടിയൊലിച്ച വരമ്പിൽ
ഉണർവ്വ് കൈമോശം വന്നത്...
മേൽക്കൂര ചോർന്നൊലിച്ച്
മൌനത്തിന്റെ വിങ്ങലിൽ വീണത്..
സ്വരൂപിച്ചു വെച്ച സ്വപ്നങ്ങളുടെ
ചായക്കൂട്ടുകൾ ഒലിച്ചുപോയത്...

വികാരങ്ങളെ തീവ്രമാക്കാനും
ഓർമ്മകളുടെ മഹാസാഗരം തീർക്കാനും
ഒരുപോലെ കഴിയുന്നു
പലപ്പോഴും  പാതിരാമഴയ്ക്ക്..

2013, നവംബർ 25, തിങ്കളാഴ്‌ച

പ്രണയാവിഷ്കാരം



നീ ഉപേക്ഷിച്ചു പോയ
സ്മൃതികളെ  മാറോടണച്ച്
ഞാനെന്റെ കാമം 
തമസ്സിൽ തള ച്ചിടാം
പക്ഷെ,
നീ സമ്മാനിച്ചു പോയ 
മൃദു മന്ദഹാസത്തിന്റെ
വര്‍ണ്ണ ശോഭയില്‍ മുഴുകി
 ഇനിയും എനിക്ക് തുടരാൻ വയ്യ   

കാല്പനിക കവചം ധരിച്ച്
ചില്ലുമഴയുടെ കുളിരില്‍
നീ നനഞ്ഞ് രസിക്കുന്നത്
ഒരു കാമലോലനായി  ഞാൻ കണ്ടു നിന്നോളാം
പക്ഷെ,
തണുത്ത കാറ്റിന്റെ ഊഷ്മളതയിൽ
പാരാതീതമായ നിന്റെ ലാവണ്യത്തിന്റെ
സുഗന്ധത്തില്‍ നിന്നും 
ഇനിയുമെനിക്ക് മോചിതനാവാൻ വയ്യ

നിന്റെ ചുവടിന്റെ നിശ്ശബ്ദതയിൽ
മുടങ്ങിപ്പോയ എന്റെ ധ്യാനത്തിനു
ഞാൻ പ്രായശ്ചിത്വം ചെയ്യാം
പക്ഷെ,
ഹൃദയത്തെ തീക്കനലിലെറിഞ്ഞ്
അത് കത്തിയമരുന്നത് കാണാൻ
സ്മൃതിയുടെ കല്പടവിൽ
ഇനിയുമെനിക്കിരിക്കാൻ വയ്യ

2012, ജൂലൈ 26, വ്യാഴാഴ്‌ച

' ടി.പി യോട് '




ഇടതുകയ്യിൽ ഉയർത്തിപ്പിടിച്ചതും
ഇടതുകൈത്തണ്ടയിൽ
നിന്നൊലിച്ചു പോയതും
വിപ്ലവത്തോടുള്ള നിന്റെ
ഒടുങ്ങാത്ത ആവേശമായിരുന്നുവെന്നു
ഞങ്ങൾ തിരിച്ചറിയുന്നു

കുതിച്ചു വന്ന കൊടുവാളുകളാൽ
ഇങ്കിലാബിന്റെ മുഷ്ടിയടർന്നു വീണപ്പോൾ
ചെറുത്തു നിൽ‌പ്പിൽ പതറിയത്
നിന്റെ വിപ്ലവത്തിന്റെ വീര്യമാണെന്ന്
ഞങ്ങളറിയുന്നു

സ്വപ്നം കണ്ട പ്രഭാതത്തിനും
വീണു പിടഞ്ഞ അസ്തമയത്തിനും
ഒരേ നിറം പകർന്നു കിട്ടിയത്
നിന്റെ ജീവിതസരണിയിലെ
സൌഭാഗ്യമാണെന്നു ഞങ്ങൾ കരുതാം

എങ്കിലും,
പോകാൻ വരട്ടെ സഖാവേ..
വഴിയിൽ ഒരു കാവ്യസഞ്ചാരി നിൽ‌പ്പുണ്ട്
തോരാത്ത കണ്ണീരുമായി
നിന്റെ പേരിൽ
മറ്റൊരു പുസ്തകം കൂടി പ്രകാശനം ചെയ്യാനുള്ള
തയ്യാറെടുപ്പോടെ

നീ വീണുപിടഞ്ഞു
മരിച്ചു കൊണ്ടിരിക്കേണ്ടതും
നീയെന്നും വില്പനച്ചരക്കാകേണ്ടതും
ആരുടെയൊക്കെയാവശ്യമാണെന്ന്...!
ഇല്ല, ഞങ്ങളൊന്നും പറയുന്നില്ല
അഭിവാദ്യം

2012, മാർച്ച് 24, ശനിയാഴ്‌ച

ഒരു ബാച്ചിലർ സ്വപ്നം

കുങ്കുമപ്പൂക്കൾ വിതറിയ ചന്ദനക്കട്ടിലില്‍
നീണ്ടു നിവർന്നു ശയിക്കുന്നു ഒരു മാലാഖ
ചുവന്നുതുടുത്ത അധരങ്ങളിൽ
ചൂണ്ടുവിരൽ തൊട്ടപ്പോൾ
ഒരു സീൽക്കാരത്തോടെ
മാറിടം ഉയർന്നു താഴുന്നു
വെള്ളിനൂലുള്ള നിശാവസ്ത്രം
നിതംബത്തെ അവഗണിച്ച്
പൊങ്ങിവന്ന
തിരമാലകൾക്കൊപ്പൊം കരയണഞ്ഞു

മരുഭൂമിയിലെ കുടുസു മുറിയിൽ
ജീവിതം മരിച്ചു തീർക്കുമ്പോഴും
ബാച്ചിലർ കട്ടിലിലെ മുകൾത്തട്ടിൽ
ആടിയുലയാൻ വിധിക്കപ്പെട്ട പ്രവാസീ
ഏകാന്തതയുടെ തുരുത്തിലും
തീക്ഷ്ണ നൊമ്പരങ്ങളുടെ കയത്തിലും
അറുതിയില്ലാതെ പിടയുമ്പോൾ
മിഥ്യാഭ്രമത്തിൽ മഹാനദിയൊഴുക്കാൻ
നിനക്കിതു മതി.

2011, ജൂലൈ 21, വ്യാഴാഴ്‌ച

മാതൃസ്പര്‍ശം

കനം തൂങ്ങിനിൽക്കുന്ന കറുത്ത ആകാശം
അതിരുകൾ അറുത്ത്
അതിവേഗം തുഴഞ്ഞുപായുന്ന മിന്നൽ
ജാലകം തകർക്കുന്ന
ഇടിമുഴക്കത്തിന്റെ ഘോരശബ്ദം
തിമർത്ത് പെയ്യുന്ന പെരുമഴ
അകം പുറം തിരിച്ചറിയാത്ത കൂരിരുട്ട്
കിനാവെട്ടം വീഴാത്ത മയക്കത്തിലായിരുന്ന
എന്റെ നെറ്റിത്തടത്തിൽ പതിഞ്ഞത്
ശോഷിച്ച കൈവിരലുകൾ

കാലവർഷത്തിന്റെ ബീഭത്സരൂപം
താണ്ഡവമാടുന്ന അർദ്ധയാമം
ചായ്പിൽ പണ്ടെങ്ങോ തൂക്കിയിട്ട
നേർച്ചഡബ്ബയിൽ
നാണയത്തുട്ടുകളുടെ കിലുക്കം
കൂരിരുട്ടിൽ അകന്നുപോകുന്ന
അവ്യക്തമായ പദനിസ്വനം

പുറത്ത് കോരിച്ചൊരിയുന്ന പേമാരി
അകത്ത് തലയണ ചാലുകീറിയൊഴുക്ക്
അകന്ന കമ്പിളിപ്പുതപ്പ് നേരെയാക്കി
ആശ്വാസിപ്പിച്ച് തലോടിയ നിഴൽ രൂപം

മേൽക്കൂര ചോർന്നൊലിച്ച പഴയ ഓർമ്മയിൽ
അടുക്കള വാതിൽക്കൽ അലൂമിനിയപ്പാത്രം വെച്ചു
സുഭിക്ഷമായ താവളത്തിലേക്ക്
ഇപ്പോൾ സുഗന്ധം വിതറി കടന്നുപോയത്
തീർച്ചയായും, അത് ഉമ്മ തന്നെയാവണം

ആറടിമണ്ണ് തുളച്ച്
ഒലിച്ചിറങ്ങിയ മഴ
മണ്ണരിച്ച അസ്ഥിയിൽ തട്ടിയപ്പോൾ
ഉമ്മയുടെ ആത്മാവ് ഓർത്തു കാണും
ഓരോ പുതുമഴയ്ക്കും
പനിച്ചു വിറയ്ക്കാറുള്ള ഈ മകനെ.

2011, ജൂൺ 25, ശനിയാഴ്‌ച

സത്യപ്രതിജ്ഞ

സത്യപ്രതിജ്ഞയുടെ
തത്സമയ സംപ്രേക്ഷണം വീക്ഷിക്കാൻ
ഹാളിനു വെളിയിൽ സ്ഥാപിച്ച
ബിഗ് സ്ക്രീനീൽ നിന്നും
അടർന്നു വീണ ജലകണങ്ങൾ
ആത്മനിര്‍വൃതിയുടെ
അശ്രുകണങ്ങളെന്നു ചിലര്‍

കൂടെക്കിടന്നു രാപ്പനി സുഖിച്ച്
കൂടെനടന്നു ചൂഷണം ചെയ്തവരോടുള്ള
പ്രതികാരത്തിന്റെ ഉറവയാണെന്ന് മറ്റുചിലര്‍

പ്രതിജ്ഞ കൊഴുക്കുകയാണ്
'ഞാന്‍ ഭാരതത്തിന്റെ .............
മനസാക്ഷിയെ മുന്നില്‍ നിര്‍ത്തി
വിശ്വസ്തതയോടെയും ..............‘

‘അശ്ലീലമായ‘ കാഴ്ചയിൽ
ഒരുണർവ്വിന്റെ ആവേശം
ഇന്നലെ വരെ അടയാളപ്പെടുത്തിയ
ഭൂതകാലത്തിന്റെ ശേഷിപ്പുകളെ
മായ്ച്ചുകളയാനുള്ള വ്യഗ്രത

‘സത്യസന്ധതയോടെയും, .............
ദൈവത്തിന്റെ നാമത്തിൽ.....പ്രതിജ്ഞ ചെയ്യുന്നു ..'

സ്വിസ്സ് ബാങ്കിലെ കറൻസികളും
ഗള്‍ഫിലെ ബിനാമികളും ഊറിച്ചിരിച്ചു
മൂന്നാറിലെ റിസോട്ടുകളിൽ
തുണിയുരിഞ്ഞ ചടുല നൃത്തത്തിന്റെ താളം
മൈലാഞ്ചി പൂത്ത പഴയ ഓർമ്മകൾ
വീണ്ടും മുളച്ചുപൊങ്ങിയതാവണം
ഒടുക്കം, ചില്ലിട്ടു വെക്കാന്‍ പാകത്തിൽ ചിരി

പൊങ്ങിക്കിടന്നു വിലസാൻ വിധിക്കപ്പെട്ടവർക്ക്
മധുരത്തിനും,ചവർപ്പിനും ഒരേ രുചിയാണെന്നു
ബിഗ് സ്ക്രീനിലെ മുഖം വിളിച്ചുപറയുന്നു.

പൂച്ച എങ്ങനെ വീണാലും നാലു കാലിലെന്നു
അനന്തപുരിയിലെ വഴിപോക്കൻ
ജീവിതത്തിന്റെ സ്പന്ദനങ്ങൾ
മൌനമായ ആഘോഷമാണെന്ന് കവി

2011, ജൂൺ 4, ശനിയാഴ്‌ച

മകളേ നീയാണ് ഇര

വീട്ടുമുറ്റത്തും, അയല്‍ വീട്ടിലും
വഴിവക്കിലും, ക്ലാസ്സ് മുറിയിലും
ഓടുന്ന ബസ്സിലും, ട്രെയിനിലും
മകളേ നീയാണ് ഇര.

ദൈവത്തിന്റെ നിസ്സഹായതയാല്‍
മുറ്റത്ത് കൈനീട്ടി നില്‍ക്കുന്ന യാചകന്‍
മൂവന്തിയുടെ ശൂന്യതയില്‍ വാത്സല്യം വിതറി
ഒളികണ്ണിടുന്ന അയല്‍ക്കാരന്‍
ക്ലാസ്സുമുറിയില്‍ സദാചാരത്തിന്റെ
കൊയ്ത്തുപാട്ടു പഠിപ്പിച്ച ഗുരുനാഥന്‍
മകളേ… ഓര്‍ക്കുക
തരം കിട്ടുമ്പോഴേവരും
നിറം മാറുന്ന കാലമാണിത്

വെയിലിതളുകല്‍ മാഞ്ഞുപോകുമ്പോള്‍
പിന്തുടര്‍ന്നു വരുന്ന
നീണ്ട നിഴലിന്റെ സ്പന്ദനത്തെയും
ഋതുഭേദങ്ങളുടെ ഊഷ്മളതയില്‍
അഴുകിനാറുന്ന സദാചാരത്തെയും
ഭയപ്പെടുക

പെണ്ണായിപ്പിറന്നു പോയതിന്
നിന്റെ പ്രായം
രണ്ടോ അതോ എണ്‍പതോ
നിനക്കൊരേ ‘ശിക്ഷ’.
ശാരിയും, രജനിയും കൃഷ്ണപ്രിയയും, സൗമ്യയും
നിരനീണ്ടു പോകുമ്പോള്‍
ഓരോ പിതാവിന്റെയും
ഹൃദയത്തില്‍ ചൂട്ടെരിയുന്നു

ജീവിതത്തിന്റ കളിയരങ്ങില്‍
കാമവെറിയുടെ താളം പഠിച്ചവര്‍
പൊള്ളയായ ഉള്ളുള്ളത് കൊണ്ട്
പൊങ്ങിക്കിടന്നു വിലസും
നിര്‍ദ്ധനരുടെ വിലാപങ്ങള്‍
അനശ്വരമായ ആകാശത്തിനു കീഴെ
പേക്കിനാവായി അലയും

ഓര്‍ക്കുക,
പെണ്ണായിപ്പിറന്നുപോയി
എവിടേയും നീതന്നെയാണ് ഇര.

2011, മേയ് 4, ബുധനാഴ്‌ച

ഒരു പ്രണയസ്മരണ

ഓരോ വസന്തത്തിലും
നിനക്കായ്
ഞാൻ കൊണ്ട് വന്ന
കവിതയുടെ മുത്തുകൾ
അവയുടെ പൊരുളറിയാതെ
മനസ്സിലാകാത്ത ഭാഷയാണു
കവിയുടേതെന്നും പറഞ്ഞ്
നീ കലഹിച്ചിരുന്നു.

പൊരിവെയിലത്ത്
മണ്ണുവാരി തിന്നുമ്പോൾ
ഉമിനീരിറക്കി
ഞാൻ രചിച്ച വരികൾ മാത്രമാണു
നീ അന്നു രുചിയോടെ ആസ്വാദിച്ചത്

സുപ്രഭാതവും അസ്തമയവുമില്ലാത്തതിനാൽ
സൂര്യനും,ചന്ദ്രനും എനിക്കന്യമായതും,
സ്വപ്നങ്ങളൊക്കെ
കൊടുങ്കാറ്റിന്റെ പ്രദക്ഷിണവഴിയിൽ ചിതറി
നിനക്കായി കവിളിൽ ചാലുകീറിയതും,
പൂരിപ്പിക്കുന്തോറും
കളങ്ങൾ ബാക്കിയായതും
നിനക്കന്നു കവിയുടെ
മനസ്സിലാകാത്ത ഭാഷയായിപ്പോയി.

വെട്ടിയും,തിരുത്തിയും ഏറെ എഴുതിയിട്ടും
നീ മനസ്സിലാക്കുന്ന ഭാഷയിൽ
ഒരു കവിത പൂർത്തിയാക്കാൻ
എനിക്കു കഴിഞ്ഞില്ല.
അതുകൊണ്ടാവണം
നിദ്രാവിഹീനങ്ങളായ
എന്റെ പുലർച്ചകളൊക്കെയും
നിറംകെട്ടവയായിപ്പോയത്.

പറഞ്ഞും,എഴുതിയും തീരാത്ത
നൊമ്പരങ്ങൾ ബാക്കിവെച്ച്
ഒരു ജന്മം കാത്തിരുന്നിട്ടും
എന്റെ അനുരാഗത്തിന്റെ
നിഴൽ രൂപമെങ്കിലും
നീ കാണാതെ പോയി.

ഇന്നു മറ്റൊരു തടത്തിൽ
തൊട്ടാവാടി തറച്ചു
നീ വിങ്ങിക്കരയുമ്പോൾ
മുൾക്കിരീടം പേറി
ഇവിടെ ഞാൻ ഭ്രാന്തമായി ചിരിക്കുന്നു.

2011, ഏപ്രിൽ 15, വെള്ളിയാഴ്‌ച

എന്റെ സുഖം

അമ്മ എഴുതി,
എനിക്കു സുഖമാണെന്ന്.
ഗ്രഹാതുരത്വത്തിന്റെ നിറവേദനയിൽ
ഊട്ടിയ ഉരുളച്ചോറിന്റെ രുചിയും മനസ്സിൽപേറി
അമ്മയെക്കുറിച്ചുള്ള നൂറു നൂറോർമ്മകളാൽ
ഒടുവിൽ ഞാനെത്തുമ്പോൾ
എരിയാത്ത അടുപ്പിനു മുന്നിൽ
അമ്മ ഇരുന്നെരിയുന്നു.

സഹോദരി എഴുതി,
എനിക്കു സുഖമാണെന്ന്.
കുഞ്ഞുനാളിലെ കുസ്രുതികളുടെ
നൂറുകൂട്ടം ഓർമ്മകളാൽ ഞാനെത്തുമ്പോൾ
വഞ്ചിച്ചവനോടുള്ള പ്രതികാരത്തോടെ
വീർത്ത വയറുമായി അവൾ വിങ്ങുന്നു.

സ്നേഹിതൻ എഴുതി,
എനിക്കു സുഖമാണെന്ന്.
ജീവിതമാർഗ്ഗം തേടി സഹികെട്ട
അവന്റെ ദീനരൂപം മനസ്സിൽപേറി
ഒരല്പം സാന്ത്വനവുമായി
ഒടുവിൽ ഞാനെത്തുമ്പോൾ
ഇലകൊഴിഞ്ഞ പുളിമരക്കൊമ്പിൽ
അവൻ തൂങ്ങിയാടുന്നു.

കാമുകി എഴുതി,സുഖമാണെന്ന്.
ഇതുവരെ താലോലിച്ച
മധുരസ്വപ്നങ്ങൾ പങ്കൂവെയ്ക്കാൻ
ഞാനോടിയെത്തുമ്പോൾ
മറ്റൊരാൾ കുരുക്കിയ താലിച്ചരടിൽ
അവൾ ബോധമറ്റ് പിടയുന്നു.

ഒടുക്കം തിരിച്ചു പോരുമ്പോൾ
ഹൃദയംപൊട്ടി ഞാൻ ചുടുകണ്ണീരിൽ കുറിച്ചു,
എനിക്കും സുഖമാണ്.

2011, മാർച്ച് 21, തിങ്കളാഴ്‌ച

എന്തേ നിന്റെ പേരിട്ടു ?

പൗരുഷത്തിന്റെ നിറതൃഷ്ണയിലേക്ക്
ആനന്ദത്തിന്റെ തുഷാരകണം
പകര്‍ന്നുകൊടുത്തവള്‍ നീ

ശുഭ തീക്ഷ്ണതയില്‍
അവന്‍ ചൊരിഞ്ഞ രേതസ്സില്‍
നിര്‍വൃതിയുടെ സാന്ത്വനം നല്‍കിയവളും നീ

പ്രാണന്റെ തുടിപ്പുകള്‍ക്ക്
രക്ഷാകവചം ഒരുക്കിയതും,
പൊക്കിള്‍കൊടി ഛേദിച്ച് ബന്ധമറ്റപ്പോള്‍
ചുരന്നമുലച്ചുണ്ടിന്റെ ചന്ദനവട്ടത്തിലേക്ക്
ഇളംചുണ്ടടുപ്പിച്ചു ആത്മബന്ധമുറപ്പിച്ചതും
നീ തന്നെ

കുഞ്ഞിളം കാലുകള്‍
ഉമ്മറപ്പടി കടക്കവേ
നെഞ്ചിടിപ്പോടെ വാരിപ്പുണര്‍ന്ന
വാത്സല്യത്തിന്റെ പര്യായവും മറ്റാരുമല്ല.

നിശയുടെ അന്ത്യയാമത്തില്‍
കുഞ്ഞുവയറുകള്‍ നിലവിളിക്കുമ്പോള്‍
ചുടുവെള്ളം വേവിച്ചു
ശമനം കൊടുത്തതും നീ തന്നെയാണ്

എന്നിട്ടും,
അനേകം ആത്മാക്കളെ
അഗാധഗര്‍ത്തത്തിലേക്ക്
ആട്ടിപ്പായിച്ച തിരമാലകള്‍ക്കും
അനേകം ജീവനറുതി വരുത്തി
ആടിയുലച്ച കൊടുങ്കാറ്റിനും
എന്തേ നിന്റെ പേരിട്ടു ?