2017, ജൂൺ 28, ബുധനാഴ്‌ച

മക്കളറിയാൻ...

2001  ജനുവരിയിൽ ഗുജറാത്തിലെ കച്ചിൽ ഭൂകമ്പം ദുരിതം വിതച്ച സമയം. തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍ക്കുള്ളില്‍ മനുഷ്യർ ജീവനോടെയുണ്ടോയെന്ന് സൈനികരും മറ്റു രക്ഷാപ്രവര്‍ത്തകരും തിരഞ്ഞുകൊണ്ടിരിക്കുന്നു. 
തകർന്നു വീണ വലിയ കെട്ടിടങ്ങളുടെ മതിലുകൾ പെട്ടന്നു മാറ്റാൻ കഴിയില്ല. രക്ഷാപ്രവർത്തകർ അതിനടിയിലൂടെ ഇഴഞ്ഞു നീങ്ങുന്നു.
പൊട്ടിപ്പൊളിഞ്ഞ സിമന്റ് കട്ടകൾക്കിടയിലും ദ്രവിച്ച കൂർത്ത കമ്പികൾക്കിടയിലും ബാഹ്യമായ പോറലൊന്നുമേൽക്കാത്ത നിരവധി മൃതദേഹങ്ങള്‍ . അതിൽ കമിഴ്ന്നു കിടക്കുന്ന ഒരു സ്ത്രീയുടെ ശരീരത്തെ മുറുകെ പുണർന്ന് ചെറുതായി ചലിക്കുന്ന കുഞ്ഞു വിരലുകൾ. ഒരുവേള അത് രക്ഷാപ്രവർത്തകന്റെ കണ്ണിൽ പെട്ടു. അയാൾ ആ സ്ത്രീയുടെ മുതുകില്‍ പിടിച്ച് മലര്‍ത്തിയപ്പോള്‍ അവര്‍ക്കടിയില്‍ ഒരു പിഞ്ചുകുഞ്ഞ് പതുക്കെ പിടയുന്നു. 
ഇതുകണ്ട രക്ഷാപ്രവര്‍ത്തകന്‍ വിളിച്ചു കൂവി. സഹപ്രവർത്തകർ ഓടിയെത്തി. പെട്ടന്നു തന്നെ ആശുപത്രിയിലെത്തിക്കുകയും കുഞ്ഞ് രക്ഷപ്പെടുകയും ചെയ്തു. അപ്പോഴേക്കും നഗരത്തെ താണ്ഡവമാടിയ ഭൂകമ്പ ദുരിതം രണ്ടു ദിവസം പിന്നിട്ടിരുന്നു. 
തകർന്നടിഞ്ഞ വലിയ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ എങ്ങനെയാണു ഈ കുഞ്ഞു രണ്ടു ദിവസം ജീവൻ നിലനിർത്തിയത് ?
സംശയിക്കേണ്ട. അമ്മ തന്നെയാണ് കാരണം. അവര്‍ തന്റെ കുഞ്ഞിന് മരണത്തിലും കവചമായിക്കിടന്നു. കുഞ്ഞ് അപ്പോഴും  അമ്മയുടെ മാറില്‍ തന്റെ ഇളംചുണ്ട് ചേർത്തുവെച്ച് നുണഞ്ഞു കൊണ്ടിരുന്നു. അതാണ്‌ മരണത്തിന്റെ പിടിയില്‍ നിന്നും കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. ജീവന്റെ അവസാന മിടിപ്പും നിലച്ചു കഴിഞ്ഞിട്ടും അമ്മയുടെ മാറിടം തന്റെ കുഞ്ഞിനായി ചുരത്തിക്കൊണ്ടിരുന്നു. ഒരിക്കലുമുണരാത്ത ഉറക്കത്തിന്റെ അഗാധതയിലാണ് തന്റെ അമ്മയെന്ന് ആ പിഞ്ചുകുഞ്ഞ് അറിഞ്ഞില്ല. 
ദൈവമാണ് രക്ഷപ്പെടുത്തിയത്. അതെ, മാതാപിതാക്കൾ ഭൂമിയിലെ ദൈവമാണെന്ന ആപ്തവാക്യത്തിന് അടിവരയിട്ട സംഭവങ്ങളിലൊന്നാണിത്.
ഇതിവിടെ കുറിക്കാൻ കാരണം, വൃദ്ധരും അവശരുമായ മാതാപിതാക്കളെ അവഗണിക്കുകയും നിന്ദിക്കുകയും ചെയ്യുന്ന മക്കളുടെ എണ്ണം വര്‍ദ്ധിക്കുകയും, എക്കാലത്തെക്കാളും കൂടുതലായി മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുകള്‍ വീഴുകയും ചെയ്ത വർത്തമാന സമൂഹത്തിൽ വായനക്കാരുടെ മനസ്സിൽ അമ്മയെന്ന സഹനത്തിന്റെ ആർദ്രത പകരാൻ കഴിയുമെന്ന വിശ്വാസത്തിലാണ്.   
ജന്മം നൽകി വളർത്തിയ മാതാപിതാക്കളെ അവഗണിച്ചു കാമുകന്റെ കൂടെ ഇറങ്ങിപ്പോകുന്ന മക്കൾ, കാമുകനു വേണ്ടി മാതാപിതാക്കളെ കോടതി കയറ്റുന്ന മക്കൾ, ധൂർത്തടിക്കാനുള്ള പണത്തിനു വേണ്ടി അച്ഛനെ കോടാലിക്ക് വെട്ടി കൊല്ലുന്ന മക്കൾ, റെയില്‍വേ സ്‌റ്റേഷനുകളിലും അമ്പലനടകളിലുമെല്ലാം അച്ഛനമ്മമാരെ ഉപേക്ഷിച്ച് കടന്നുകളയുന്ന മക്കൾ...
മക്കളെക്കുറിച്ചു പറയുമ്പോള്‍ എല്ലാ അച്ഛനമ്മമാര്‍ക്കും നൂറു നാവാണ്. ബന്ധുക്കളോടും സഹപ്രവര്‍ത്തകരോടും എന്തിനു മക്കളുടെ കൂട്ടുകാരോടുപോലും അവരുടെ വിശേഷങ്ങള്‍ പറയാന്‍ അച്ഛനമ്മമാർക്ക് എന്ത് ഉത്സാഹമാണെന്നോ.. എന്നിട്ടും മക്കൾക്ക് അച്ഛനമ്മമാർ ഒരു ഭാരമാകുന്നു. വീടുകളില്‍ മക്കളുടെയും കൊച്ചുമക്കളുടെയും ശാപവാക്കുകളും പ്രതിഷേധങ്ങളും സഹിച്ച് ദിനങ്ങളെണ്ണിക്കഴിയുന്നു. ചിലര്‍ പൂട്ടിയ മുറിയില്‍ നിശ്ശബ്ദരായി കണ്ണീരൊഴുക്കുന്നു. 
അച്ഛനമ്മമാരെ ഉപേക്ഷിക്കുന്ന മക്കളോട് എങ്ങനെയാണ് നാം പ്രതികരിക്കേണ്ടത്. ഞങ്ങളെങ്ങിനെ ഇവിടം വരെ എത്തിയെന്നും  ഞങ്ങളെങ്ങനെ ഞങ്ങളായെന്നും ഈ മക്കൾ ഒരു നിമിഷമെങ്കിലും ചിന്തിച്ചിരുന്നുവെങ്കിൽ.. 
ധാർമ്മികബോധവും കുടുംബമൂല്യവും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന കാലത്ത് ഇതൊക്കെ  കണ്ടുനിൽക്കാൻ ശേഷിയില്ലാത്തവന് നിസ്സാഹായനായി പകച്ചു നിൽക്കുക മാത്രമെ നിവർത്തിയുള്ളു. 

വൃദ്ധരുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ ഹെല്‍പ്പേജ് ഇന്ത്യയുടെ പഠനമനുസരിച്ച് രാജ്യത്ത് ഏറ്റവുമധികം വൃദ്ധസദനങ്ങളുള്ളത് കേരളത്തിലാണ്. സാക്ഷരതയും വിജ്ഞാനവും കരസ്ഥമാക്കി ആഗോള പ്രശസ്തി നേടിക്കഴിഞ്ഞ മലയാളി സമൂഹം ഇനി എന്നാണ് രക്തബന്ധത്തിന്റെ മൂല്യച്യുതിയെക്കുറിച്ച് ബോധവാനാകുന്നത് ? എന്നാണ് നാമിനി വിവേകമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുന്നത് ? 
വാര്‍ധക്യത്തിൽ മക്കള്‍ക്കും കൊച്ചുമക്കള്‍ക്കുമൊപ്പം  ചെലവിടാനാണ് ഭൂരിഭാഗം വയോജനങ്ങളും ആഗ്രഹിക്കുന്നത്. ഇവിടെ കൂട്ടുകുടുംബത്തിൽ നിന്നും അച്ഛനമ്മാർ പുറന്തള്ളപ്പെടുകയാണ്. പുതുതലമുറയുടെ അച്ചടക്കമില്ലാത്ത പെരുമാറ്റ രീതിയെയും ആഡംബര ജീവിതത്തെയും വിമർശിക്കുന്നതും അവരുടെ വസ്ത്രരീതിയെയും വർത്തമാനത്തെയും  കുറ്റപ്പെടുത്തുന്നതും കാരണം വൃദ്ധരും കൊച്ചുമക്കളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ കുടുംബങ്ങളിൽ വര്‍ധിക്കുന്നതായി ചില പഠനങ്ങൾ വ്യക്തമാക്കുന്നു. ഈ കാരണങ്ങൾ കൊണ്ടു തന്നെ പലപ്പോഴും മകനിൽ നിന്നോ മരുമകളിൽ നിന്നോ മാനസികവും ശാരീരികവുമായ പീഡനങ്ങൾ ഏൽക്കേണ്ടി വരുന്നു.
സ്വന്തം അമ്മയെ കൊന്ന പരശുരാമനാണ് ഗോകര്‍ണത്തുനിന്ന് കന്യാകുമാരിയിലേക്ക് മഴുവെറിഞ്ഞ് കേരളത്തെ സൃഷ്ടിച്ചതെന്ന ഒരു ഐതിഹ്യമുണ്ട് നമുക്ക്.  അമ്മയുടെ കൊലപാതകിയായ പരശുരാമന്‍ സൃഷ്ടിച്ചതുകൊണ്ടാണോ മാതൃദായക്രമം നിലനിന്നിരുന്ന കേരളത്തില്‍ പോലും അമ്മമാർക്ക് രക്ഷയില്ലാതായത് ?

മക്കളറിയാൻ..
 
കുഞ്ഞിനെ ഉദരത്തില്‍ സ്വീകരിക്കുന്ന നാള്‍മുതല്‍ മാതാ-പിതാക്കളിൽ സന്തോഷം നിറയുന്നു. കുഞ്ഞിന്റെ മുഖം കാണാനുള്ള കാത്തിരിപ്പുപോലും വിരസമാകുന്നത് തങ്ങളുടെ രക്തത്തില്‍ പിറന്ന കുഞ്ഞിനെക്കുറിച്ചുള്ള അഭിമാനവും സ്നേഹവും കൊണ്ടാണ്. ആദ്യമായി കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കുമ്പോള്‍ മാതാപിതാക്കള്‍ അനുഭവിക്കുന്ന ആഹ്ലാദം നിങ്ങൾ സിനിമയിൽ കണ്ടിട്ടുള്ള അഭിനയമല്ല.
അവർ നിങ്ങളെ നെഞ്ചോട് ചേർത്ത് വാത്സല്യം പങ്കുവെച്ചു.
മക്കളേ..നിങ്ങൾക്കുണ്ടായിരുന്ന പോലൊരു ശൈശവവും ബാല്യവും അവർക്കുമുണ്ടായിരുന്നു. ഇന്ന് നിങ്ങള്‍ക്കുള്ള ഭൗതീക സൗകര്യങ്ങള്‍ ഒന്നുംതന്നെ ഇല്ലാതിരുന്ന കാലത്ത് ഇല്ലായ്മ സമ്പന്നമാക്കി ജീവിച്ചവരായിരുന്നു അവർ.
നിങ്ങള്‍ കരയാതിരിക്കാന്‍ അവര്‍ കരഞ്ഞു. നിങ്ങളുടെ വിശപ്പകറ്റാൻ അവര്‍ വിശപ്പു സഹിച്ചു. നിങ്ങള്‍ക്ക് അസുഖം വന്നപ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി. എത്രയോ രാവുകളില്‍ അവര്‍ നിങ്ങള്‍ക്കുവേണ്ടി  ഉറങ്ങാതിരുന്നിട്ടുണ്ട്. നിങ്ങളുടെ ആവശ്യങ്ങൾക്ക് ഒരു കുറവും വരാതിരിക്കാൻ പട്ടിണി കിടന്നിട്ടുണ്ട്.
അവരുടെ ആയുസ്സും അദ്ധ്വാനവും പ്രതീക്ഷയും എല്ലാം നിങ്ങൾക്കായി കാത്തുവെച്ചിട്ടും നിങ്ങളെന്താണു അവർക്ക് തിരിച്ചു നൽകിയത്. ആരോഗ്യമുള്ള നാളുകളിൽ നല്ലൊരു ഭക്ഷണം പോലും കഴിക്കാതെ അവർ നിങ്ങൾക്ക് വേണ്ടി സമ്പാദിച്ചു. മുണ്ട് മുറുക്കിയുടുത്ത് അവര്‍ നേടിയതാണ് ഇന്നു നിങ്ങളുടെ സമൃദ്ധി.
അവരുടെ അഭിപ്രായങ്ങൾ ഇന്ന് നിങ്ങൾക്ക് അരോചകമാകുന്നുണ്ടാവാം. 
ഭൂമിയിലെ ദൈവങ്ങളാണ് മാതാപിതാക്കൾ. മക്കള്‍ക്ക് ഏല്‍ക്കാന്‍ ഇടയുള്ള എല്ലാ അപകടങ്ങളേയും സ്വന്തം മാറില്‍ ഏറ്റെടുത്തു ജീവന്‍ നിലനിര്‍ത്തുന്നവര്‍. വെട്ടത്തിന് വെട്ടവും ചൂടിനു ചൂടും തന്ന് അവസാനം ഒരു മെഴുക് തിരിയായി മക്കള്‍ക്ക് വേണ്ടി ഉരുകിത്തീരുന്നവർ. 
ലോകചരിത്രത്തിലെ ഏറ്റവും പ്രഗൽഭരായ സൈന്യാധിപരിൽ ഒരാളും ഗ്രീക്ക് രാജാവുമായിരുന്ന മഹാനായ അലക്സാണ്ടർ ചക്രവർത്തി ഒരിക്കൽ പറഞ്ഞു.  ‘ഞാൻ നേടിയ ഭീമമായ സമ്പത്തോ ഞാൻ കീഴടക്കിയ രാജ്യങ്ങളോ എന്റെ പ്രതാപമോ എല്ലാം തന്നെ ഞാനെന്റെ മാതാവിന് കൊടുത്താലും പത്തുമാസം ചുമന്നെന്നെ വളര്‍ത്തിയതിന് പകരമാവില്ല’ എന്ന്.
മാതാപിതാക്കള്‍ ഒരു അനുഗ്രഹമാണ്.
കാലചക്രത്തിന്റെ തേരോട്ടത്തിനിടയിൽ നാളെ ഈ റോൾ  നിങ്ങൾക്കുള്ളതാണ്. നിങ്ങളുടെ മക്കൾ മൂകസാക്ഷികളും..

അഭിപ്രായങ്ങളൊന്നുമില്ല: