2010, ഡിസംബർ 27, തിങ്കളാഴ്‌ച

കേഴുക നാം

(തന്റെ ആയുസ്സ് മൂഴുവൻ നാക്ക് വെളിയിൽനീണ്ട് ജീവിച്ച
എന്റോസൾഫാന്റെ ഇര കവിത എന്ന പെൺകുട്ടിയുടെ സ്മരണയ്ക്ക്. )
---------------------------

ആരോടുമൊന്നും ഉരിയാടാനാവാതെ
ആർത്തുല്ലസിക്കാൻ വിധിപോലുമില്ലാതെ
കേവലം പതിനാറാണ്ടുകൾ താണ്ടി നീ
നീണ്ട നാക്കിന്റെ നീളം രുചിക്കുവാൻ
നേതാക്കളൊക്കെയും വന്നുപോകുമ്പോഴും
പുകയാത്തടുപ്പിന്റെ പിന്നിലൊളിച്ചു നീ
ആരും തിരഞ്ഞില്ല
സത്യവും മിഥ്യയും.

തപമായബാല്യത്ത്യൻ ചുടുചോര കണ്ണുനീർ
മൺചുമർതട്ടിലെ പ്രാവിൻ കുറുകൽ
ചുമരിലെ ഘടികാര സൂചിതൻ സ്പന്ദനം
തിരിച്ചറിവില്ലാതെ കാലംകഴിച്ചു നീ
ആരും ചികഞ്ഞില്ല
സത്യവും മിഥ്യയും.

കളിചിരിയില്ലാതെ ചുടുചോരതുപ്പി
പുറനാക്ക് നീട്ടി നാളുകൾ താണ്ടി
നിറമറ്റ സ്വപ്നങ്ങൾ മാറോടണച്ചു
കുഞ്ഞുബാല്യത്തിൽ ഞെട്ടറ്റു വീണു
മരവിച്ചബാല്യം പാഴായജന്മം

രക്തം പതിഞ്ഞ നിന്നശ്രുകണങ്ങളിൽ
മന്ദസ്മിതം തൂകി അധികാരിവർഗ്ഗം
കർണ്ണപടത്തിൻ വേരുകൾപൊട്ടിയ
ഭരണകേന്ദ്രത്തിൻ രാക്ഷസഹൃദയം
രോദനംകേൾക്കാൻ മടിക്കുന്നു ഇപ്പോഴും.

ആരോടൊരിക്കലും പകയൊന്നുമില്ലാതെ
ആർത്തുല്ലസിക്കാൻ വിധിപോലുമില്ലാതെ
പയ്യെ പടിയിറങ്ങിപ്പോയിനീ മകളേ...
ഇന്നുനീ നാളെഞാൻ ചൊല്ലാതെചൊല്ലി
പിന്നിൽ വരിയായിനിൽപ്പുണ്ട് ബാല്യങ്ങൾ

ചത്തും ചതഞ്ഞും ചരിത്രമാകുന്നിവർ
ഞെട്ടറ്റുവീഴുന്നു കുരുന്നു പൂമൊട്ടുകൾ
കാണുവാൻനിൽക്കാതെ കണ്ണുകൾചിമ്മി
അന്ധതനടിക്കുന്നു സുസ്മേര വദനർ

പുകയുന്ന നിൻചിത കാണുവാനാവാതെ
തപമേറ്റ്പിടയുന്ന ഹൃദയത്തിന്‍ രോദനം
അശ്രുകണങ്ങളായ് പെയ്തിറങ്ങുമ്പോഴും
ഒന്നുമറിഞ്ഞില്ല അധികാരിവർഗ്ഗം,
കേഴുകനാടേ കേഴുകനാം.

2010, ഡിസംബർ 17, വെള്ളിയാഴ്‌ച

അധിനിവേശത്തിന്റെ ദൂരം

വാഷിങ്ടണില്‍ നിന്നും
ബാഗ്ദാദിലേക്ക് എത്ര ദൂരമുണ്ട്
അതേ ദൂരമാണ് ഇപ്പോൾ ,
ടെഹ്റാനിലേക്കുമുള്ളത്.
പെന്റഗണിൽ നിന്നും
ഹിരോഷിമയിലേക്കുണ്ടായിരുന്ന
അതേ ദൂരം .
വെള്ളപ്പിശാചിന്റെ
കരങ്ങളാല്‍ ഞെരിഞ്ഞ
ഫലൂജയിലേക്കുള്ള ദൂരം
കാബൂളിലേക്കും ,കാണ്ഡഹാറിലേക്കുമുള്ള ദൂരം,
അതേ ദൂരം, അതേ അകലം
ആ ദൂരമേ ഇനി
ദമാസ്കസ്സിലേക്കും, സനായിലേക്കുമുള്ളു.

ചിറകൊടിഞ്ഞ ഖാർത്തൂമിലേക്കും
ചേതനയറ്റ മെഗാദിഷുവിലേക്കുമുള്ള ദൂരവും
ഇപ്പോൾ സമം തന്നെ.
ഹവാനയിലേക്കും,കാരക്കാസിലേക്കും
ഈ നരഭോജിയുടെ കൂർത്ത നഖങ്ങൾ
നീണ്ടുവരുന്നതും
ഇപ്പോൾ ഇതേ ദൂരത്തിലാണ്.

ഒരഗ്നിഗോളം
സ്വന്തംശിരസ്സില്‍ പതിയുവോളം
ദൂരമറിയാത്ത “അപരിചിത ലോകം”
ഉറക്കം നടിച്ചു കിടക്കും
അവരിലേക്കുള്ള ദൂരവും
അരികിലാകുന്നതു വരെ...

2010, ഡിസംബർ 4, ശനിയാഴ്‌ച

കൂടപ്പിറപ്പ്

ഗർഭഗേഹത്തിന്റെ നിഷ്കളങ്കതയില്‍
നിന്നും കാപട്യത്തിന്റെ സൂര്യവെട്ടത്തിലേക്ക്
എനിക്ക് പിറകെ കടന്നുവന്നവൾ
എന്റെ കൂടപ്പിറപ്പ് ,
നേര്‍ പെങ്ങള്‍ ,ഒരേ രക്തം.

ഒന്നാം ക്ലാസ്സില്‍ ആദ്യദിനം
അവള്‍ വിങ്ങിക്കരയുന്നത് കണ്ടപ്പോള്‍
അഞ്ചാംതരം മലയാളം പാഠാവലി
കണ്ണീരില്‍ കുതിര്‍ന്നത്‌
രക്തബന്ധത്തിന്റെ കൊടുംചൂടില്‍
എന്റെ കുഞ്ഞുമനസ്സ് ഉരുകിയതാവണം.

മരണശയ്യയില്‍ അവ്യക്തമായി
ഉമ്മ ഒടുക്കം പറഞ്ഞത് ,
'ഓളെക്കുറിച്ചോര്‍ത്തിട്ടാ എന്റെ കണ്ണടയാത്തത്
നീ വേണം ഇനി എല്ലാം......'

ഒരുപിടി മണ്ണുവാരിയിടുമ്പോള്‍
ഖബറിടത്തില്‍ വീണുടഞ്ഞ
കണ്ണുനീര്‍ മണ്‍മറഞ്ഞ
ഉമ്മയെ ഓർത്തായിരുന്നില്ല,
ഉമ്മയുടെവേര്‍പാടില്‍
മനംനൊന്തു കരയുന്ന
കുഞ്ഞുപെങ്ങളായിരുന്നു മനസ്സിൽ.

മൊഞ്ചു കുറഞ്ഞതിന്റെ പേരിൽ
മാറി മാറി വിലപേശാന്‍ വന്നവര്‍ക്ക്
പലഹാരമൊരുക്കാന്‍,പലചരക്കു കടയിൽ
കടംപറഞ്ഞ ജാള്യത
ഇന്നലയുടെ മായാത്ത ചിത്രം.
കടത്തിണ്ണയിലിരുന്ന വായ്‌ നോക്കികള്‍
പുച്ചിച്ചു തുപ്പിയത്
കരഞ്ഞുതീര്‍ത്ത കാലത്തിന്‍റെ
കണക്കുപുസ്തകത്തിലിന്നും
മായാതെ ബാക്കി.

മരുഭൂമിയിലെ തീക്കാറ്റിലും
ഒട്ടകത്തിന്റെ തൊഴിയിലും
ഒരേ മുലച്ചുണ്ടില്‍ നിന്നുംനുകര്‍ന്ന
അമ്മിഞ്ഞിപ്പാലിന്റെ സ്നേഹം
ഏറെ കിനിഞ്ഞു നിന്നു .

ഒടുക്കം ഇന്ന് ,
ഒരുതുണ്ടു ഭൂമിയുടെ
വീതം വെപ്പിനൊടുവില്‍
കലിതുള്ളി പടിയിറങ്ങുമ്പോൾ
അവൾ വിളിച്ചുപറയുന്നതു കേട്ടു
"നിന്‍റെ മയ്യിത്ത് കാണാന്‍ പോലും
ഞാനും,എന്റെ കെട്ട്യോനും വരില്ല” എന്ന്.