2017, ജൂൺ 28, ബുധനാഴ്‌ച

ചാറ്റ് റൂമില്‍ തുണിയുരിയുന്നവരോട്...


ശാസ്ത്രം പുരോഗമിക്കുകയും ആധുനിക സാങ്കേതികവിദ്യയുടെ പ്രയോക്‌താക്കളായി മനുഷ്യൻ മാറുകയും ചെയ്തതോടെ അവന്റെ/ അവളുടെ ചിന്തയിലും വീക്ഷണത്തിലും ഏറെ മാറ്റങ്ങൾ പ്രകടമായി തുടങ്ങി. അതോടെ അനുദിനം വികസിച്ച ടെക്നോളജി ഉപയോഗത്തിനും ദുരുപയോഗത്തിനുമായി ചിലവഴിക്കാൻ മനുഷ്യ മസ്തിഷ്കം വികസിക്കുകയും ചെയ്തു.
അടുത്ത ബന്ധുക്കളും സഹപ്രവർത്തകരും മാത്രമായി ഒതുങ്ങിയിരുന്ന സൗഹൃദവലയം ദേശവും ഭാഷയും കടന്നു ലോകത്തിന്റെ വിവിധഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാനും വിദ്യാഭ്യാസത്തിനും ജീവിതോപാധിക്കുമായി ദേശങ്ങൾ താണ്ടുന്നതിന് ആക്കം കൂട്ടാനും ആധുനികടെക്നോളജിയുടെ വികാസം മനുഷ്യന് ഏറെ ഉപകാരപ്രദമായിത്തീർന്നു.
ആ ഗുണകരമായ വശം ആവോളം ആസ്വദിക്കുമ്പോഴും ലോകത്തുടനീളം വ്യാപിച്ചു കിടക്കുന്ന അതിരുകളില്ലാത്ത സൈബർ ലോകം ദോഷങ്ങളുടെയും കൂടി വലിയൊരു കലവറയാണെന്ന കാര്യം ആരും അത്ര ഗൗരവത്തിലെടുത്തില്ല.
 സൈബര്‍ ലോകത്തെ ചെറിയ ചില അശ്രദ്ധകള്‍ മൂലം പലരും വലിയ വിപത്തുകളെ നേരിടേണ്ടി വന്നപ്പോൾ സാങ്കേതികവിദ്യയുടെ വികാസത്തിനൊപ്പം തന്നെ ഈ രംഗത്തുള്ള തട്ടിപ്പുകളും ചൂഷണങ്ങളും കൂടിവരുന്നത് വിദഗ്ദർ ചൂണ്ടിക്കാട്ടിയതാണ്. സാങ്കേതികവിദ്യ നിത്യജീവിതത്തിന്റെ എല്ലാ മേഖലകളെയും സ്വാധീനിക്കുകയും ഒരു വിരൽതുമ്പിലൂടെ  അതിലേക്കെത്തിപ്പെടാന്‍ നിമിഷങ്ങളുടെ ദൈർഘ്യം മാത്രം വേണ്ടിവരികയും ചെയ്യുമ്പോൾ ഏറെ ശ്രദ്ധയോടെ ആയിരിക്കണം അത് കൈകാര്യം ചെയ്യേണ്ടത് എന്ന് അവർ നമ്മെ പലപ്പോഴായി ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു.
അതും നമ്മൾ വേണ്ടത്ര മുഖവിലക്കെടുത്തില്ല.

അനന്തമായ സാധ്യതകളിലേക്ക് വാതില്‍ തുറക്കുന്ന വിവര സാങ്കേതികവിദ്യയുടെ അതിപ്രസരം നമ്മുടെ ദൈനംദിന ജീവിത ശൈലിയെ തന്നെ മാറ്റിമറിച്ചു.  സോഷ്യല്‍ മീഡിയയുടെ ആഴവും വ്യാപ്തിയും നേരാംവണ്ണം തിരിച്ചറിയാത്തവരും ഇന്റര്‍നെറ്റിന്റെ സാധ്യതകളെ കുറിച്ച് അവബോധം ഇല്ലാത്തവരും ആൻഡ്രോയിഡ് ഫോണും ഇന്റർനെറ്റ് സൌകര്യവും സുലഭമായതോടെ സൈബർലോകത്ത് സജീവമായി. പലരും അവരറിയാതെ തന്നെ ചതിക്കുഴികളിൽ കുടുങ്ങി. 

എല്ലാ വിവരങ്ങളും ഒരു വിരല്‍ത്തുമ്പിലുണ്ട്.
 
നല്ല സുഹൃത്തുക്കളെ സമാഹാരിക്കാനും നല്ല വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും എന്തിന്, ജീവിത പങ്കാളിയെ പോലും തിരഞ്ഞെടുക്കാന്‍ സാധിക്കുന്ന ഒരു ഉപാധിയായി സൈബർലോകം മാറി. ഇങ്ങു കേരളത്തിലെ ഏതെങ്കിലും ഒരു ഓണംകേറാമൂലയിൽ ഇരുന്ന് അങ്ങു അമേരിക്കയിലോ ആഫ്രിക്കയിലോ ഉള്ള പെൺകുട്ടിയെ മുഖാമുഖം കണ്ടു ‘വളച്ചെടുക്കാനുള്ള’ സംവിധാനം വരെ വന്നു.

അങ്ങനെയാണ് കാലിഫോർണിയയിലെ നൈറ്റ് ക്ലബ്ബുകളിൽ ജീവിതം ആഘോഷമാക്കിയിരുന്ന അഡ്രിനപെരൾ എന്ന അമേരിക്കക്കാരി  ഭർത്താവിനെയും മകളെയും ഉപേക്ഷിച്ച് ഹരിയാന പൊപ്രാൻ ഗ്രാമത്തിലെ കർഷകനായ മുകേഷ്കുമാറിന്റെ ഭാര്യയായത്. 
അങ്ങനെയാണ് പോളണ്ടുകാരി ലൊറീനലിറ്റ മഹാരാഷ്ട്രയിലെ കുഗ്രാമത്തിൽ വീട്ടമ്മയായത്.
അങ്ങനെയാണ് കാമുകിയെ തേടി പോയ ഇന്ത്യക്കാരനായ എൻജിനീയർ പാക്കിസ്ഥാനിൽ ജയലഴിക്കുള്ളിലായത്.
ഇതൊന്നും ഒറ്റപ്പെട്ടവയല്ല. വാർത്താകോളങ്ങളിൽ ഇടം പിടിക്കാതെ പോകുന്ന, ലോകത്തിന്റെ നാനാദിക്കുകളിലും നിത്യവും നടക്കുന്ന സംഭവങ്ങളിൽ ചിലതുമാത്രം.

പ്രണയവും ചതിയും, സാമ്പത്തിക തട്ടിപ്പും, പെൺവാണിഭവും എന്നുവേണ്ട സകല കൊള്ളരുതായ്മകളുടെയും ഇടമാണ് ഇന്നു സൈബർലോകം. വിശാലമായ ലൈംഗിക സാധ്യതകൾ തുറന്നുവെച്ച ഇ-ലോകം വലിയൊരു സാമൂഹ്യവിപത്തായി മാറിക്കഴിഞ്ഞിട്ടുണ്ട്.
വിദേശരാജ്യങ്ങളിൽ മാത്രമുണ്ടായിരുന്ന സെക്സ് ചാറ്റിംങ് സമ്പ്രദായം കേരളത്തിൽ സജീവമായതായും നഗരങ്ങളിലെ ഹോസ്റ്റലിൽ താമസിക്കുന്ന പെൺകുട്ടികളിൽ ഒരു വിഭാഗം വെബ്കാമിനു മുന്നിൽ ശരീരഭാഗം പ്രദർശിപ്പിച്ചു പണം സമ്പാദിക്കുന്നതായും ചില  ഓൺലൈൻ മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഏറെ ഗൗരവമുള്ള ഈ വിഷയം പിന്നീട് ഒരൊറ്റ മാധ്യമങ്ങളും ചർച്ച ചെയ്തുകണ്ടില്ല.

ആൺ/പെൺ വേശ്യകളുടെ സങ്കേതങ്ങളിലേക്കുള്ള ക്ഷണം, സ്വന്തം ലൈംഗികത ചിത്രീകരിച്ചു പണം സമ്പാദിക്കുവാനുള്ള മാർഗ്ഗങ്ങൾ, അചേതനവസ്തുക്കളിൽ ലൈംഗികതാൽപര്യം കണ്ടെത്താനുള്ള വഴികൾ, തുടങ്ങി..  സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ തീരാ തലവേദനയാകുന്ന അനവധി വാതിലുകൾ, ദുരൂഹതകളുടെ വിളനിലങ്ങളിലേക്ക് സൈബർലോകം തുറന്നുവെച്ചിട്ടുണ്ട്.

 പ്രവാസി മലയാളികൾ കുടുങ്ങിയ തട്ടിപ്പിന്റെ മറ്റൊരു കഥയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഫിലിപ്പിൻ യുവതികൾ മലയാളി യുവാക്കളെ വശീകരിച്ചു നടത്തിയ ഹണിട്രാപ്പിന്റെ കഥയാണത്. 
മലയാളി യുവാക്കൾക്ക് ലൈംഗിക വിഷയങ്ങളിലുള്ള ആവേശവും ബലഹീനതയും ഗൾഫ് നാടുകളിലെ സഹപ്രവർത്തകരായ മലയാളികളിൽ നിന്നും ഫിലിപ്പിൻ യുവതികൾ ഗ്രഹിച്ചിട്ടുണ്ടാവണം എന്നുവേണം കരുതാൻ.
അടുത്തിടെയാണ് കൊല്ലം സ്വദേശിയായ യുവാവും ഫിലിപ്പിൻ യുവതിയും തമ്മിൽ വെബ്കാമറയിലൂടെ നടത്തിയ സെക്സ് ചാറ്റിന്റെ ദൃശ്യങ്ങൾ യുട്യൂബിലൂടെ പ്രചരിച്ചത്. ഗൾഫിൽ ജോലി ചെയ്യുകയായിരുന്ന യുവാവിന്റെ കുടുംബജീവിതം ഇതോടെ തകർന്നു. വിവാഹമോചനത്തിനായി ഭാര്യ കോടതിയെ സമീപിച്ചു.
മസ്കറ്റിൽ ജോലിചെയ്യുന്ന മറ്റൊരു മലയാളി ഫിലിപ്പിനി യുവതി ആവശ്യപ്പെട്ട രണ്ടായിരം ഡോളർ നൽകി രക്ഷപ്പെടുകയാണുണ്ടായത്. ഇതുപോലെ  മലയാളിയുവാക്കളെ വശീകരിക്കാനും പണം തട്ടാനും പിലിപ്പിൻ യുവതികളുടെ ഒരു സംഘം തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് മാധ്യമങ്ങൾ നൽകുന്ന വിവരം. മണലാരണ്യത്തിൽ അദ്ധ്വാനിച്ചുണ്ടാക്കിയ പണം മറ്റൊരു രാജ്യത്ത് ചാറ്റിംഗ് റൂമിലിരുന്നു അപരിചിതരായ യുവതികൾ കൈവശപ്പെടുത്തിയ കഥകൾ ഇപ്പോൾ മിക്ക പ്രവാസികളും സ്വകാര്യമായി പറഞ്ഞുതുടങ്ങിയിട്ടുണ്ട്.
ആദ്യം ഫേസ്ബുക്കിലൂടെയോ ട്വിറ്ററിലൂടെയോ പരിചയപ്പെടുന്ന പെൺകുട്ടികൾ പിന്നീട് വീഡിയോ ചാറ്റിലേക്ക് മാറുന്നു. കുറഞ്ഞ ദിവസത്തെ പരിചയത്തിലൂടെ കുടുംബാംഗങ്ങളെക്കുറിച്ചും സുഹ്രുത്തുക്കളെക്കുറിച്ചും ചോദിച്ചു മനസ്സിലാക്കുന്നു. കൂടുതൽ അടുത്തുകഴിഞ്ഞാൽ സെക്സ് ചാറ്റിലേക്ക് ഗതിമാറുന്നു.
ഒടുവിലാണ് പണം ആവശ്യപ്പെടുക. നൽകിയില്ലെങ്കിൽ റെക്കോർഡ് ചെയ്ത വീഡിയോ സുഹ്രുത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും അയച്ചുകൊടുക്കുമെന്ന് ഭീഷണി. മാനഹാനി ഭയന്ന് പലരും പണം നൽകാൻ തയ്യാറാകുന്നു. 
ദുബായിൽ മാർക്കറ്റിംഗ് മേഖലയിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശിയായ യുവാവിന് അടുത്തിടെ നഷ്ടപ്പെട്ടത് ആയിരത്തഞ്ഞൂറ് യു.എസ്.ഡോളറാണ്.
ഓൺലൈനിലുള്ള പെൺകുട്ടികളെ ചാറ്റിലൂടെ എളുപ്പത്തിൽ വശീകരിക്കാമെന്ന പുരുഷാധിപത്യ സമൂഹത്തിന്റെ വൃത്തികെട്ട ചിന്തയ്ക്ക് ഫിലിപ്പിൻ യുവതികൾ നൽകിയ കനത്ത പ്രഹരമാണെന്നും പറഞ്ഞു വേണമെങ്കിൽ നമുക്കിതിനെ പരിഹസിക്കാം.

ചാറ്റ് റൂമില്‍ തുണിയുരിയുന്നവരോട് ഒരഭ്യർത്ഥനയുണ്ട്.
ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോൾ അതിന്റെ സാധ്യതകളെ കുറിച്ചുള്ള അവബോധം അനിവാര്യമായിരിക്കണം. സൈബര്‍ ലോകത്തെ ചതിക്കുഴികളെ കുറിച്ചും സാംസ്‌കാരിക വൈകൃതങ്ങളെ കുറിച്ചും തികഞ്ഞ ബോധവും ഉണ്ടായിരിക്കണം.  ഇന്റര്‍നെറ്റിന്റെ ലോകത്തേക്ക് കടന്നു വരുമ്പോള്‍ അവിടെ പൈശാചിക പ്രേരണകള്‍ക്ക് നാം വശം വദരാകുന്നുവെങ്കില്‍ നമ്മെ നശിപ്പിക്കാന്‍ അതു തന്നെ മതിയായ കാരണമാണ്. വികാരം നിയന്ത്രിക്കാനുള്ള വിവേകം സ്വയത്തമാക്കുക. നമ്മെ നിയന്ത്രിക്കേണ്ടത് നാം തന്നെയാണെന്ന്  തിരിച്ചറിയുക..

അഭിപ്രായങ്ങളൊന്നുമില്ല: