2010, നവംബർ 28, ഞായറാഴ്‌ച

ആത്മഹത്യാക്കുറിപ്പ്

ഇന്നു രാത്രി നിന്റെ ഗ്രാമത്തിലൂടെ
കടന്നു പോകുന്ന തീവണ്ടിയിൽ
ഞാനുണ്ടാകും.

നീ ഇതുവരെ സമ്മാനിച്ച
മധുര സ്വപ്നങ്ങളിൽ തല ചായ്ച്ച്
വിരഹ ജാലകത്തിലൂടെ
ഇരുളിലേക്കു കണ്ണുംനട്ട്.

നിന്റെ വരാന്തയിൽ തെളിയുന്ന
അരണ്ട വെളിച്ചം കാണുമ്പോൾ
ഞാനെന്റെ ആത്മഗതം പുറംതള്ളും.

മയക്കത്തിന്റെ ആലസ്യത്തിൽ
എന്റെ ഗന്ധം
നിന്നിലേക്കു തുളച്ചു കയറുമ്പോൾ
ശരീരത്തിന്റെ ഏകാന്തത
നിന്നിൽ ഇക്കിളി കൂട്ടിയാൽ
നീ ഞെട്ടരുത്
രാവിലെ ദിനപത്രത്തിലെ
ചരമകോളം കാണുന്നതു വരെയെങ്കിലും..

2010, നവംബർ 22, തിങ്കളാഴ്‌ച

ഇതാ ഒരു മനുഷ്യപുത്രി

1993-ല്‍ മുംബായില്‍ വെച്ചുണ്ടായ ഒരനുഭവമാണിത്‍. ഓര്‍ക്കുമ്പോളിന്നും മനസ്സില്‍വേദനയുടെ തീക്കനല്‍ എരിയുന്ന അനുഭവം.മുംബൈലെ സാന്താക്രൂസില്‍ ഞാന്‍ താമസിച്ചിരുന്ന കാലം.ഒരുപഴയ നാലുനില കെട്ടിടമായിരുന്നു അത്.ഇടത്തരം കമ്പനി ഉദ്യോഗസ്ഥരായിരുന്നു അതിലെ അന്തേവാസികളിലധികവും.

ഞാന്‍ താമസിക്കുന്ന ഫ്ളാറ്റിന്റെ തോട്ടരികിലത്തെ ഫ്ളാറ്റില്‍ സുമാര്‍ 45 വയസ്സ്പ്രായം വരുന്ന ഒരുപുരുഷനും 20 വയസ്സിനടുത്ത ഒരുപെണ്‍കുട്ടിയും താമസിച്ചിരുന്നു.ഒന്നരമാസത്തിലധികമായി ഞാനവിടെ താമസംതുടങ്ങിയിട്ടും അവരെ പരിചയപ്പെടാന്‍ എനിക്കവസരം കിട്ടിയില്ല.ഒരു പുതിയ താമസക്കാരന്‍ തൊട്ടടുത്ത ഫ്ലാറ്റില്‍ വന്നതറിഞ്ഞിട്ടും ഒന്നു പരിചയപ്പെടാന്‍ അവരും താല്പര്യം കാണിച്ചില്ല.മുന്നിലെ ഫ്ലാറ്റിലെ നിറം മങ്ങിയ തടിച്ചവാതിലിലെ തുരുമ്പിച്ച നെയിം പ്ലേറ്റില്‍നിന്നും വീട്ടുടമസ്ഥന്റെ പേര് ഞാന്‍ മനസ്സിലാക്കി.പിന്നീടൊരിക്കല്‍ മുറിവൃത്തിയാക്കാന്‍ വന്ന ലതാതായി എന്ന മറാട്ടിസ്ത്രീയാണ് ആ കുടുംബത്തെക്കുറിച്ച് എനിക്ക് ചെറിയൊരു വിവരണം നല്‍കിയത്. ‘ഡാനിയല്‍ ഡിസൂസയും മകള്‍ മാര്‍ഗരറ്റുമാണത്.പണ്ടെപ്പൊഴോ മംഗലാപുരത്തു നിന്നും കുടിയേറിയവര്‍. ഭാര്യ മൂന്നു വര്‍ഷം മുമ്പ് മരിച്ചു.
പ്രശസ്തമായ ഒരുകമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു അയാള്‍.മുഴുസമയ മദ്യപാനിയായതിനാല്‍ കമ്പനിയില്‍ നിന്നും പിരിച്ചുവിട്ടു.മകള്‍ കോളേജ് വിദ്യാര്‍ത്ഥിനി. ഒരുമകന്‍ കൂടിയുണ്ട് ഏതോ അധോലോക സംഘത്തില്‍പെട്ട് ഇപ്പോള്‍ ജയിലിലാണ്.
‘ഇത്രയും കാര്യങ്ങള്‍ വിവരിച്ച ലതാതായി ബാക്കി കാര്യങ്ങള്‍ എനിക്കറിയില്ല,എന്നോടു ചോദിക്കണ്ട എന്നുകൂടി പറഞ്ഞു നിര്‍ത്തി.മാത്രവുമല്ല ഈ കാര്യങ്ങള്‍ ആരോടും പറയരുതെന്നുകൂടി അവര്‍ സത്യം ചെയ്തു പറഞ്ഞു.മിക്കദിവസങ്ങളിലും കോണിപ്പടിയില്‍ വെച്ചാണ് ഞാന്‍ മാര്‍ഗരറ്റിനെ കണ്ടുമുട്ടാറുള്ളത്.ഞാന്‍ ഇറങ്ങുമ്പോള്‍ അവള്‍ കയറുകയോ ,ഞാന്‍ കയറുമ്പോള്‍ അവള്‍ ഇറങ്ങുകയോ ചെയ്യറുള്ളത് യാദൃശ്ചികമാകാം.ആദ്യമൊന്നും തീരെ ഗൌനിക്കാതിരുന്ന ആ കോളേജ് കുമാരി പിന്നീടെപ്പൊഴൊ മുന്നില്‍ കാണുമ്പോള്‍ ഒരു ചെറുപുഞ്ചിരി സമ്മാനിച്ചുതുടങ്ങി.ആ പുഞ്ചിരിയില്‍ നിന്നും പരസ്പരം സുഖാന്യേഷണം വരെ എത്തി മനസ്സാ നല്ല സുഹൃത്തുക്കളായി ഞങ്ങള്‍ .കൂടുതല്‍ സംസാരിക്കാന്‍ താല്പര്യം കാണിക്കാത്ത ആ സുന്ദരിയുടെ മുഖത്ത് എന്നും വിഷാദം നിഴലിച്ചു കാണാമായിരുന്നു.കൂടുതല്‍ അടുക്കാനും ലതാതായി പറയാതെ ഒഴിഞ്ഞു മാറിയ ബാക്കികാര്യങ്ങള്‍ അവളില്‍ നിന്നുമറിയാനും ഞാന്‍ തീരുമാനിച്ചു.

അന്നൊരു ഞായറഴ്ചയായിരുന്നു.വരാന്തയില്‍ വാരിക വായിച്ചു കൊണ്ടിരുന്ന എന്റെ മുന്നില്‍ അവള്‍ പ്രത്യക്ഷപ്പെട്ടു.പതിവുപുഞ്ചിരിയും ക്ഷേമാന്യേഷണത്തിനും ശേഷം അവള്‍ മൌനിയായി. അല്പനേരത്തെ മൌനത്തിനു വിരാമമിട്ടുകൊണ്ട് ഞാന്‍ ചോദിച്ചു .’എന്താണ് മാര്‍ഗരറ്റ് ഇത്രയും വലിയ ടെന്‍ഷന്‍ എന്നും വളരെ ദുഖിതയായാണല്ലോ കാണുന്നത് ,ഈ പ്രായത്തില്‍ പെണ്‍കുട്ടികള്‍ ഇങ്ങനെയാണോ വേണ്ടത് ?’ഉത്തരമൊന്നും പറയാതെ അവള്‍ എന്റെമുന്നില്‍ നിന്നും മറഞ്ഞു. ചോദിച്ചത് അബദ്ധമായിപ്പോയോ എന്നെനിക്കുതോന്നാതിരുന്നില്ല. പിറ്റെദിവസം രാവിലെ ഏകദേശം നാലുമണിയായിക്കാണണം.തണുപ്പുള്ള പ്രഭാതം,വരാന്തയില്‍നിന്നും അവളുടെ വിങ്ങിവിങ്ങിയുള്ള കരച്ചില്‍കേട്ടാണ് ഞാന്‍ പുറത്തിറങ്ങിയത്.മതിലില്‍ ചാരിനിന്നു കര്‍ചീഫ് കൊണ്ട് മുഖം മറച്ച് അവള്‍ വിങ്ങിക്കരയുന്നു.എനിക്കവളോട് അതിയായ സഹതാപവും,വാത്സല്യവും തോന്നി.പാവം പെണ്‍കുട്ടി ,ആശ്വസിപ്പിക്കാന്‍ അമ്മയില്ല.ഒരു ജ്യേഷ്ടസഹോദരനെപ്പോലെ ഞാന്‍ അവളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. കാരണം ചോദിച്ചപ്പോള്‍ എത്ര നിര്‍ബന്ധിച്ചിട്ടും അവള്‍ പറയാന്‍ കൂട്ടക്കിയില്ല.പിന്നീട് ഞാന്‍ പിന്മാറി.
‘എന്തിനു മറ്റുള്ളവരുടെ കാര്യത്തില്‍ ഞാന്‍ കൂടുതല്‍ ഇടപെടുന്നു‘ ഇങ്ങനെ തീരുമാനിച്ച അന്നു നേരെ മറിച്ചായിരുന്നു സംഭവം.

അന്നു വൈകുന്നേരം ഏഴു മണിയായിക്കാണും .അനുവാദം ചോദിക്കാതെ തന്നെ അവള്‍ എന്റെ മുറിയിലേക്ക് കയറിവന്നു.മുന്നിലിരുന്നു പൊട്ടിക്കരഞ്ഞു.ഞാന്‍ ആശ്വസിപ്പിക്കാന്‍ശ്രമിച്ചില്ല.അല്പനേരത്തിനു ശേഷം ഞാനവള്‍ക്ക് ചുടുചായ പകര്‍ന്നു കൊടുത്തു.ആര്‍ത്തിയൊടെ അവള്‍ ചുടുചായ ഊതിക്കുടിച്ചു.കണ്ണുനീര്‍ അപ്പോഴും ധാരയായി ഒഴുകുന്നു.അന്നു മുഴുവനും അവള്‍ പട്ടിണിയായിരുന്നുവെന്നു ആ മുഖം വിളിച്ചുപറയുന്നു.
അല്പം അധികാരസ്വരത്തില്‍ ഞാന്‍ പറഞ്ഞു തുടങ്ങി. ‘നോക്കൂ മാര്‍ഗരറ്റ് നിന്റെ ഈ മുഖം എനിക്കു കണ്ടിട്ട്സഹിക്കുന്നില്ല.എന്താണു രാവിലെ ഉണ്ടായത് ?എന്താണു നിന്റെ പ്രശ്നം? ഒരു ജ്യേഷ്ടസഹോദരന്റെ സ്ഥാനത്ത്കണ്ട് എന്നോടു പറയൂ ..?
അറച്ചറച്ചാണെങ്കിലും വളരെ വേദനയോടെ അവള്‍പറഞ്ഞു “മമ്മിയുടെ വേര്‍പ്പാടിനുശേഷം ഡാഡി നിരന്തരമായി മാനഭംഗപ്പെടുത്തുന്ന കഥ.

ഒരിക്കല്‍ ഉറക്കഗുളിക കഴിച്ചു ആത്മഹത്യക്ക് ശ്രമിച്ചു ,മരണവും എന്നെ കയ്യൊഴിഞ്ഞു .പിന്നീട് കുറേനാള്‍ ശല്യമില്ലായിരുന്നു .ഈടെയായി വീണ്ടും ....ഇന്നലെരാത്രിയും ഡാഡി.............." ഇത്രയും പറഞ്ഞു അവള്‍ കരയാന്‍ തുടങ്ങി .ഞാന്‍ എന്തുപറഞ്ഞാണ് അവളെ ആശ്വസിപ്പിക്കേണ്ടത് .എനിക്കു വാക്കുകളില്ലായിരുന്നു.അല്പനേരത്തേക്കു ഞാനാകെ തരിച്ചിരുന്നുപോയി.എന്നെ സംബന്ധിച്ചടുത്തോളം അന്നു അതൊരു അത്ഭുതവാര്‍ത്തയായിരുന്നു.എന്നാലും ഞാനവള്‍ക്ക് ആശ്വാസവാക്കുകള്‍ നല്‍കി.ഇനിയും ഡാഡി എന്നആ രാക്ഷസ്സന് കൊത്തിവലിക്കാന്‍ ഈ പെണ്‍കുട്ടി ഇരയാകരുത്. ഏതുവിധത്തിലായാലും രക്ഷിച്ചേമതിയാകൂ എന്ന ഉറച്ച തീരുമാനവുമായി അന്നുതന്നെ അന്തേരിയിലെ ഒരു സാമൂഹ്യപ്രവര്‍ത്തകനുമായി ഞാനിക്കാര്യം സംസാരിച്ചു.

പക്ഷെ , അതുവരേക്കും അവള്‍ കാത്തുനിന്നില്ല .എന്റെ ആശ്വാസവാക്കുകള്‍ അവള്‍ക്ക് സ്വാന്ത്വനം നല്‍കിയില്ല.പിറ്റേ ദിവസം കോളേജില്‍ പോയ അവള്‍ തിരിച്ചു ഫ്ലാറ്റിലെത്തിയില്ല .സാന്താക്രൂസ് -വിലെപാര്‍ലെ റെയില്‍വേ സ്റ്റേഷനിടയില്‍ റെയില്‍ പാളത്തില്‍ ചതഞ്ഞരഞ്ഞ മൃതദേഹമാണ് അന്ന് വൈകിട്ട് റെയില്‍വേ പോലീസിനു കിട്ടിയത്.
കേവലം മൂന്നുമാസത്തെ പരിചയം മാത്രമേ ഞാനും അവളും തമ്മിലുണ്ടായിരുന്നുള്ളുവെങ്കിലും ഒരു കുഞ്ഞനുജത്തിയെപ്പോലെക്കണ്ട് ഞാനവള്‍ക്കു കൂടുതല്‍ വാത്സല്യവും ,സ്നേഹവും നല്‍കിയിരുന്നു.അവളോടെനിക്ക് അതിയായ അനുകമ്പ തോന്നിയിരുന്നു.
എന്റെ ആരുമായിരുന്നില്ല അവള്‍.എന്നിട്ടും കൂപ്പര്‍ഹോസ്പിറ്റലിന്റെ മോര്‍ച്ചറിയുടെവാതില്‍ക്കല്‍നിന്നു ഞാന്‍ പൊട്ടിപ്പൊട്ടിക്കരഞ്ഞു,സങ്കടം സഹിക്കാനാവാതെ.പിന്നീട് അവിടെ താമസിക്കാന്‍ എന്റെ മനസ്സു അനുവദിച്ചില്ല. രക്തബന്ധത്തിന്റെ മൂല്യം ചോര്‍ന്നുപോയ കാലത്തിന്റെ മാറ്റത്തെ ശപിച്ചുകൊണ്ട് രണ്ടു മൂന്നു ദിനങ്ങള്‍ക്കകം ഞാനും മുംബൈ നഗരത്തോടു വിടപറഞ്ഞു.ഇപ്പോള്‍ എന്നെങ്കിലും സാന്താക്രൂസ് വഴിയിലൂടെ സഞ്ചരിക്കേണ്ടിവരുമ്പോള്‍ എന്റെ മുന്നില്‍ അവളുടെ രൂപം തെളിയുന്നു.എണ്ണമയമില്ലാത്ത ബോബ് ചെയ്ത ചെമ്പിച്ച തലമുടിയും,നിത്യവിഷാദ മുഖവും.പാവം പെണ്‍കുട്ടി.
സംരക്ഷണം നല്‍കേണ്ട രക്ഷിതാവുതന്നെ പിച്ചിച്ചീന്തി,ഇളം പ്രായത്തില്‍ ജീവിതം ഹോമിക്കപ്പെട്ടആ പാവം പെണ്‍കുട്ടിയുടെ ഓര്‍മ്മകള്‍ക്കു മുന്നില്‍ ഇന്നും വേദനയോടെ ഞാനര്‍പ്പിക്കുന്നു,രണ്ടു തുള്ളി ചുടുകണ്ണീര്‍.

2010, നവംബർ 17, ബുധനാഴ്‌ച

എന്‍ഡോസള്‍ഫാന്‍: തോമസിന്റെ നിലപാട്‌ ഇന്ത്യയുടേയും

കാസര്‍കോട്‌ ജില്ലയിലെ ചില ഗ്രാമങ്ങളിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ എന്‍ഡോസള്‍ഫാന്‍ കാരണമല്ലെന്നു പറഞ്ഞ മന്ത്രി കെ.വി.തോമസ്‌ നിലപാട്‌ മാറ്റി. മാറ്റിയതല്ല കെ.പി.സി.സി ഇടപെട്ട്‌ മാറ്റിച്ചു. മാറ്റിയിട്ട്‌ പറഞ്ഞ പ്രസ്‌താവനയും എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരെ സംബന്ധിച്ചടുത്തോളം ആശ്വാസകരമല്ലെന്നു മാത്രമല്ല ആശങ്കാജനകവുമാണ്‌. സര്‍ക്കാറിന്റെ നിലപാടാണു താന്‍ പറഞ്ഞതെന്ന തോമസിന്റെ പുതിയ പ്രസ്‌താവന ആ മന്ത്രിസഭയിലെ അംഗമെന്ന നിലയില്‍ തോമസിന്റേയും കൂടി നിലപാട്‌ തന്നെയാണ്‌. സമ്മര്‍ദ്ദം മൂലമാണു മന്ത്രി തോമസ്‌ നിലപാട്‌ മാറ്റിയത്‌. തലേദിവസം മാധ്യമങ്ങള്‍ ഇതു മുന്‍ കൂട്ടി റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു എന്നതും കൌതുകമൂണര്‍ത്തുന്നു.

ഇനി കേന്ദ്ര ഗവ: നിലപാടാണു വിരോധാഭാസവും ഏറെ ആശ്ചര്യവും. കാസര്‍കോട്‌ ജില്ലയിലെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക്‌ കാരണം എന്‍ഡോസള്‍ഫാന്‍ തന്നെയാണോ എന്നു പരിശോധിക്കാന്‍ ഒരു കമ്മീഷനെ നിയമിക്കുമത്രെ. 1991ല്‍ കേന്ദ്ര ഗവ: നിയമിച്ച ബാനര്‍ജി കമ്മീഷന്‍ റിപ്പോര്‍ട്ട്‌ അടിവരയിട്ട്‌ പറയുന്നുണ്ട്‌ എന്‍ഡോസള്‍ഫാന്‍ കീടനാശിനി മാരകവിഷമാണെന്നും, കാസര്‍കോട്‌ ജില്ലയിലെ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു പ്രധാന കാരണം എന്‍ഡോസള്‍ഫാന്‍ തന്നെയാണെന്ന്‌. പെരിയ, എന്മകജെ, പെദ്രെ, വാണിനഗര്‍ തുടങ്ങിയ ഗ്രാമങ്ങളില്‍ നടത്തിയ സര്‍വ്വെയില്‍ വ്യക്തമായതായും ബാനര്‍ജി കമ്മീഷന്‍ സമര്‍ത്ഥിക്കുന്നു. കൃഷിമന്ത്രാലയം ഈ റിപ്പോര്‍ട്ട്‌ അംഗീകരിക്കുകയും ചെയ്‌തിട്ടുണ്ട്‌.

ഇന്ത്യയിലെ പ്രശസ്‌ത കാര്‍ഷിക ശാസ്‌ത്രജ്ഞന്‍ ഡോ.സ്വാമിനാഥന്‍ എന്‍ഡോസള്‍ഫാന്‍ കീടനാശിനിയെക്കാളുപരി പാരിസ്ഥിതി പ്രശ്‌നമുണ്ടാക്കുന്ന മാരകവിഷമാണെന്നു അസന്നിഗ്‌ദമായി വെളിപ്പെടുത്തുന്നു. രോഗം പടര്‍ന്ന സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളില്‍ 2001ല്‍ നടത്തിയ സര്‍വ്വെയിലും, ഓസ്‌ട്രേലിയന്‍ ശാസ്‌ത്രജ്ഞന്‍ ഡോ.മരിയന്‍ ലോയിഡ്‌ സ്‌മിത്തിന്റെ നേത്രത്വത്തില്‍ കാസര്‍കോട്ടെ ഗ്രാമങ്ങളില്‍ നടത്തിയ പഠനത്തിലും കാന്‍സര്‍, ബുദ്ധിമാന്ദ്യം, അംഗവൈകല്യം, ത്വക്ക്‌ രോഗങ്ങള്‍ തുടങ്ങിയവയ്‌ക്ക്‌ എന്‍ഡോസള്‍ഫാന്‍ കാരണമാകുന്നുവെന്ന്‌ അടിവരയിട്ട്‌ പറയുന്നുണ്ട്‌. (2010ല്‍ ബ്രസീല്‍ ഗവ: നടത്തിയ പടനം എന്‍ഡോസള്‍ഫാന്‍ മാരകവിഷമാണെന്നു കണ്ടെത്തി.)

ഈ വിവരങ്ങളും, തെളിവുകളുമൊക്കെ മുന്നിലുണ്ടായിട്ടും റോട്ടര്‍ഡാമിലേയും, സ്‌റ്റോക്‌ ഹോമിലേയും കണ്‍വെന്‍ഷനുകളില്‍ ഈ രാസവിഷം നിരോധിക്കാന്‍ ബ്രസീല്‍, ഓസ്‌ട്രേലിയ, ജര്‍മ്മനി, ഫിലിപ്പിന്‍ തുടങ്ങിയ രാജ്യങ്ങള്‍ മുന്‍കൈയ്യെടുത്തപ്പോള്‍ തടസ്സവാദമുന്നയിച്ച ഒരേ ഒരു രാജ്യം ഇന്ത്യയായിരുന്നു എന്ന അറിവ്‌ നമ്മില്‍ ആശ്ചര്യമുളവാക്കുന്നു. ലോകത്ത്‌ ഏറ്റവുമധികം എന്‍ഡോസള്‍ഫാന്‍ ഉല്‍പാദിപ്പിക്കുകയും, ഉപയോഗിക്കുകയും ചെയ്യുന്ന രാജ്യമാണ്‌ ഇന്ത്യ. സര്‍ക്കര്‍ ഉടമസ്ഥതയിലുള്ള കമ്പനികളില്‍ ഉല്‍പാദിപ്പിച്ച്‌ സ്വന്തം രാജ്യത്തെ ജനങ്ങളെ കൊല്ലുന്ന ഈ നീചമായ പ്രവര്‍ത്തി മറ്റൊരു രാജ്യത്തെ സര്‍ക്കാരും ചെയ്യാന്‍ തയ്യാറായില്ല. തങ്ങളുടെ രാജ്യത്തെ ജനങ്ങളുടെ സുരക്ഷയില്‍ ആശങ്കയുള്ളതു കൊണ്ടും, പരിസ്ഥിതിക്കും മനുഷ്യനും, മൃഗങ്ങള്‍ക്കും ഒരുപോലെ ദുരന്തം വിതയ്‌ക്കുന്ന ‘രാസവിഷ’മായത്‌ കൊണ്ടും ജനീവയില്‍ നടന്ന കണ്‍വെന്‍ഷനില്‍ അമേരിക്കയടക്കം എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്ന ലോകത്തെ എഴുപത്താറോളം രാജ്യങ്ങള്‍ ഏകകണ്‌ഠമായി എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ തീരുമാനമെടുത്തു. അപ്പോഴും ഇന്ത്യ പഴയ നിലപാടില്‍ തന്നെ ഉറച്ചുനിന്നു. സ്വന്തം രാജ്യത്തെ ജനങ്ങളുടെ ആരോഗ്യപ്രശ്‌നവും, പാരിസ്ഥികമായ ദുരന്തവും ഇന്ത്യക്ക്‌ ഒരു വിഷയമേ ആയില്ല.

സര്‍ക്കാറിന്റെ ഈ നിലപാടാണു മന്ത്രി കെ.വി. തോമസ്‌ കാസര്‍കോട്‌ വന്ന്‌ പറഞ്ഞത്‌. ദുരിതമനുഭവിക്കുന്ന എന്‍ഡോസള്‍ഫാന്‍ ഇരകളുടെ നേര്‍ക്ക്‌ തൊടുത്തുവിട്ട വെടിയുണ്ടയായിരുന്നു അത്‌. സമ്മര്‍ദ്ദം മൂലം തിരുത്തി എന്നറിയുമ്പോള്‍ ആ പ്രസ്‌താവന അദ്ദേഹത്തിന്റെ സ്വന്തമഭിപ്രായമായിരുന്നു എന്നത്‌ വ്യക്തമാകുന്നു. തോമസിനു കാസര്‍കോട്ടെ ഗ്രാമീണരെപ്പറ്റി പറഞ്ഞാല്‍ ഒരു ചുക്കും സംഭവിക്കാന്‍ പോകുന്നില്ല. അദ്ദേഹം കാസര്‍കോട്ട്‌ വന്ന്‌ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊന്നും പോകുന്നില്ല. കുമ്പളങ്ങി കായലില്‍ ന്നിന്നും ഇഷ്ടം പോലെ കരിമീന്‍ കിട്ടുന്നുണ്ട്‌. മാഡത്തിന്‌ അതിന്റെ രുചി വളരെ ഇഷ്ടവുമാണ്‌. അതുകൊണ്ട്‌ തന്നെ കുമ്പളങ്ങി കായലില്‍ വെള്ളം വറ്റാത്ത കാലത്തോളം മന്ത്രിപ്പണിക്ക്‌ ഒരു കോട്ടവും തട്ടില്ല.

തോമസിനെ തിരുത്തിച്ചത്‌ ആത്മാര്‍ത്ഥതയോടെയാണെങ്കില്‍ കെ.പി.സി.സി ചെയ്യേണ്ടത്‌ മാഡത്തിനേയോ, മന്‍ മോഹന്‍ സിംഗിനേയോ ഒന്നു എന്‍ഡോസള്‍ഫാന്‍ ദുരന്തപ്രദേശങ്ങളിലേക്ക്‌ ക്ഷണിക്കുകയാണ്‌ വേണ്ടത്‌. നിരോധനത്തിനെതിരെ ജനീവയില്‍ വാദഗതി ഉയര്‍ത്തിയതിന്റെ ‘നേര്‍ചിത്രം’അവിടെ കാണട്ടെ. അതിനുശേഷമാകട്ടെ പുതിയകമ്മീഷന്റെ വരവ്‌. നാലുകിലോ ഉടലും, അതിന്റെ നാലിരട്ടിയോളം വലിപ്പം ശിരസ്സുമുള്ള ഈ ജീവച്ചവങ്ങളെ കമ്മീഷനുകളുടേയും, മാധ്യമങ്ങളുടേയും മുമ്പില്‍ പ്രദര്‍ശിപ്പിച്ചു പട്ടിണിക്കോലങ്ങളായ ഈ പാവങ്ങള്‍ക്കു മടുത്തു. ഇനിയെങ്കിലും ഇവരെ വെറുതെ വിടുക. പ്ലീസ്‌…

2010, നവംബർ 15, തിങ്കളാഴ്‌ച

ഇരകളുടെ പക്ഷം

നിശ്ശബ്ദമായ നിശീഥിനിയിലൂടെ
നിര്‍വാതമായി വസന്തം കടന്നുപോകുമ്പോള്‍
കാലനെ കണികണ്ടുണരാന്‍ വിധിച്ചവര്‍ ,
ഈ നിരാലംബര്‍

കാലന്റെ,
നിസ്സംഗതയിലുള്ള വിശ്വാസത്താല്‍
ഇരകള്‍ പരാജിതരാകുമ്പോള്‍
കരിഞ്ഞ വിശപ്പിന്‍റെ കെടുതികളില്‍
കണ്ണുകളടച്ചു ആശ്വാസം കണ്ടെത്തുന്നവര്‍ ,
ഈ നിര്‍ധനര്‍

തുഷാരംമൂടിയ താഴ്വരയില്‍
ഇളം പുഷ്പങ്ങള്‍ നിത്യേനകൊഴിയുമ്പോള്‍
വിരുതം വിതുമ്പിനിര്‍ത്തി
വിധിയില്‍ ആശ്വാസത്തിന്റെ കണികതേടുന്നവര്‍
ഈ 'വിവരദോഷികള്‍ '

ബലിച്ചോര്‍ ഉണ്ടകള്‍ ഉണങ്ങിക്കരിയുമ്പോഴും
ബാലിക്കാകള്‍ കടക്കാത്ത
വിഷവാതകം നിറഞ്ഞചുടുകാട്ടില്‍
ചേതനയറ്റ സ്വപ്നങ്ങളെ താലോലിക്കുന്നവര്‍ ,
ഈ സഹജീവികള്‍

ചത്തും ചതഞ്ഞും
ഇവര്‍ ചരിത്രമാകുമ്പോള്‍
നെഞ്ചില്‍ ചവിട്ടി നൃത്തമാടി
കപടകണ്ണീരില്‍ തടാകം പണിതവര്‍ ,
സര്‍വാനുഭൂതിയില്‍ വാഴുന്നു .

ഈ നിസ്സംഗത
അസ്തിനിറഞ്ഞ കുഴിമാടത്തോടുള്ള
നികൃഷ്ടതയാണ് .

2010, നവംബർ 4, വ്യാഴാഴ്‌ച

അമ്മ

അമ്മയ്ക്കറിയാം,
അടുക്കളയിൽ നിന്നും
അലക്കു കല്ലിലേക്കുള്ള ദൂരം
അലക്കുകല്ലിൽ തലതല്ലിക്കരയുന്ന
തുണിക്കെട്ടുകളുടെ ദീനരോദനം
അവിടെ പിറുപിറുത്തു നീങ്ങുന്ന
സോപ്പുകുമിളകളുടെ സ്വകാര്യം.

അമ്മയ്ക്കറിയാം,
അലക്കുകല്ലിൽ നിന്നും
കിണറ്റിൻ കരയിലേക്കുള്ള അകലം
അവിടെ ക്ഷയംപിടിച്ച കയറിന്റെ കണ്ണീർ
ആസ്തമ ബാധിച്ച കപ്പിയുടെ ഞരക്കം
ശിരസ്സറ്റ കുടത്തിന്റെ ദയനീയനോട്ടം.

അമ്മയ്ക്കറിയാം,
അടുക്കളയിൽ വക്കുപൊട്ടിയ
മൺകലത്തിന്റ ദീനവിലാപം
അടുപ്പിൽ പൊട്ടിത്തെറിക്കുന്ന
വിറകുകൊള്ളിയുടെ രോഷം.

പക്ഷേ,അമ്മ അറിയുന്നില്ല
തന്റെ ഉടുതുണിയിലെ വിയർപ്പിന്റെ ഗന്ധം
തന്റെ ഒട്ടിയകവിളിൽ കണ്ണുനീരിന്റ നനവ്.

എല്ലാം സഹിക്കുന്നരമ്മയുടെ വിങ്ങൽ
നാം മക്കളുമൊരിക്കലുമറിയാതെ പോകുന്നു.

2010, നവംബർ 3, ബുധനാഴ്‌ച

വിധി

ഇരുണ്ട് കഴിഞ്ഞു ആകാശം പകലിനിയും ബാക്കിയുണ്ട് അനേകം ജീവനെരിഞ്ഞ തീനാളവും ആയിരങ്ങൾ കുരുതികളായ ഇന്നലെകളും ഒക്കെ വെറുതെയായെന്നു വിലപിക്കുക ഇരുണ്ട ആകാശത്തിനു കീഴെ പകലിനിയും ബാക്കിയുണ്ടെങ്കിൽ തന്നെയും. തീറെഴുതിക്കൊടുത്ത് ഉടഞ്ഞു പോകാനാണു വിധി അധികാരത്തിന്റെ പിരമിഡ് മുനകൾ കൊണ്ട് എത്ര പിന്നോട്ട് കുത്തിയിട്ടും ഉണ്ടെന്ന് സങ്കല്പിച്ച പ്രഭവസ്ഥാനം കണ്ടെത്തിയില്ല. വെറിപുരണ്ട കിരീടമണിഞ്ഞു രഥംവലിച്ച് രക്തംചീറ്റിയവർ സ്വർണ്ണച്ചാമരം വീശി പുഞ്ചിരിക്കുന്നതു കാണുമ്പോൾ നഗരങ്ങളിൽ വീണുടഞ്ഞ ആയിരങ്ങളുടേ മേൽ ആ ഡിസംബറിന്റെ കുളിര് കോരിത്തരിക്കുന്നുണ്ടാവണം. സരയുവിലൊഴുകി വരുന്ന അനാഥ ആത്മാക്കളുടെ ശാന്തിമന്ത്രത്തിനു അയോദ്ധ്യയിലെ ബാങ്കുവിളി തടസ്സമാകുന്നുണ്ടാവാം അതുകൊണ്ടാവണം തീ പിടിച്ച ആത്മാവിന്റെ രോദനം ദൈവശിരസ്സിൽ കാഷ്ടിച്ചവർക്ക് വേണ്ടി വിധിയിൽ മുഴങ്ങിക്കേട്ടത്.