2015, ജൂൺ 16, ചൊവ്വാഴ്ച

കാലം

ജാതിയുടെയും വർണ്ണത്തിന്റെയും
നിറവ്യത്യാസമില്ലാത്ത ബാല്യത്തിലായിരുന്നു
കാലംതെറ്റി പൂത്ത വാകമരച്ചോട്ടിൽ
ഞങ്ങൾ ചെരിപ്പ് മുറിച്ചു 
ചക്രവണ്ടികൾ ഓടിച്ചത്
ഏറുപടക്കം പൊട്ടിച്ചു പൊള്ളിയത്

വിദ്യേഷത്തിന്റെയും
വിവേചനത്തിന്റെയും 
അതിർവരമ്പുകളില്ലാത്ത
കൗമാരത്തിലായിരുന്നു
കാമത്തിന്റെ ചുഴികളെന്തന്നറിയാതെ
കാറ്റിനോട് വിലപേശിയെടുത്ത
പ്രണയം ആസ്വദിച്ചത്

ഇന്ന് മതജാതികളുടെ 
വിസർജനം കൊണ്ടു
അർത്ഥമില്ലാത്ത ആചാരങ്ങളിലും  
മനുഷ്യനെയറിയാത്ത ഇരുട്ടിലും
മലിനമാണു യൗവ്വനം

അകത്തേക്ക് വരാനോ
പുറത്തേക്ക് പോകാനോ കഴിയാതെ 
നീരുവറ്റിയ നിശ്ശബ്ദതയുടെ വഴികളിൽ
നേരുകളെ ശ്വാസം മുട്ടിച്ചുകൊല്ലുന്ന 
ആത്മാക്കളുടെ ശബ്ദമാണെങ്ങും..
മുന്നോട്ടുള്ള വഴികൾ
ദുർഘടമാണിപ്പോൾ..