2015, ഒക്‌ടോബർ 17, ശനിയാഴ്‌ച

നഗര വിശേഷം

വരച്ചെടുക്കാൻ എളുപ്പമായിരുന്നു                                                                                   വായിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ല 
ഇരുട്ടിലും
വര്‍ണ്ണങ്ങള്‍ തീര്‍ത്തിട്ടുണ്ട്

രണ്ടുപേര്‍ ഇരിക്കേണ്ട സീറ്റില്‍
മൂന്നുപേര്‍ തിങ്ങിയിരിക്കേണ്ടി വന്ന
ആ ഒരു മഴക്കാലത്താണ്
നഗരത്തെ
അത്രമേൽ ഇഷ്ടപ്പെട്ടു പോയത്
ശുക്ലാജി സ്ട്രീറ്റില്‍ നിന്നും
കാട്ട്മണ്ടു നഗരത്തെ
മണിക്കൂറുകൾക്ക്  
വിലകൊടുത്ത് വാങ്ങിയത്                                                                                                                         

അമിതാഭ്ബച്ചന്റെ  
ബംഗ്ലാവ് കണ്ടന്നു രാത്രി
മിസ്റ്റർ നട്വർലാലായും,
ശറാബിയായും തകർത്താടിയത്
ജൂഹുബീച്ചില്‍ 
ഷൈനിയോടൊപ്പമിരുന്ന്
തിരകളെണ്ണിയതിനു
ഈരാറ്റുപേട്ടയിൽ
അവളുടെ അപ്പൻ
പത്തേക്കർ റബ്ബർതോട്ടം
എന്റെ പേരിലെഴുതിതന്നത്

മഴ മുറിച്ചോടിയ വികാരത്തെയും
മുറിഞ്ഞുവീണ സ്വപ്നങ്ങളെയും
പൊവായ് ഗാർഡനിലെ
സിമന്റ് ബെഞ്ചിലിരുന്നു
ചുടനീരിലൊഴുക്കി കളഞ്ഞിട്ടുണ്ട്

വരച്ചെടുക്കാൻ എളുപ്പമായിരുന്നു
വായിച്ചെടുക്കാൻ കഴിഞ്ഞില്ല
ഒടുക്കം,
കൂട്ടിവെച്ച നക്ഷത്രങ്ങളെ
മാനത്തേക്ക് വിട്ടുകൊടുത്ത്
നഗരത്തോട് വിടപറയുമ്പോൾ
ഒഴുക്കിനനുകൂലമായി
നീന്താനറിയാത്ത
നിരാശ മാത്രം ബാക്കിവന്നു 
സ്വപ്നങ്ങൾ കുറിച്ചിട്ട
രണ്ടു പതിറ്റാണ്ടിന്റെ
മുഷിഞ്ഞ താളുകളിൽ..