2010, ജൂലൈ 22, വ്യാഴാഴ്‌ച

മുഖം മൂടി


മംഗലാപുരം ബസ്സിന്റെ
നിലക്കാത്ത വിളികൾക്കിടയിലേക്ക്
കിതച്ചോടുമ്പോഴാണ്
പുസ്തകക്കടയുടെ ഓരത്ത്
‘വിൽക്കാൻ വെച്ച ‘
മുഖംമൂടിയട്ട ‘സാധനം’ കണ്ടത്.
തിരക്കിനിടയിലും ചിലർ
ഒളികണ്ണിട്ട് ആസ്വദിക്കുന്നത്
കണ്ടപ്പോൾ
സാധനത്തിന്റെ ഗുണമേന്മ
തിരിച്ചറിഞ്ഞു.
നനഞ്ഞ കീശയിലെ
മുഷിഞ്ഞ ഗാന്ധിത്തലയ്ക്ക്
ചുംബനം വിൽക്കുന്ന
സാധനമാണിതെന്ന്
പുസ്തകക്കടയിൽ നിന്നും
‘ഫയർ‘ വാങ്ങിപ്പോയ ഒരാൾ
ആവേശത്തോടെ
പറയുന്നത് കേട്ടു.
രാത്രികളെ കത്തിച്ചു
അണയാത്ത തീയിൽ
ചാരമാക്കുന്നവരാണ് ഇവരെന്ന്
മുഖംമൂടിക്കിടയിൽ നിന്നും
വശീകരണ ദ്രുഷ്ടി
വിളിച്ചു പറയുന്നുണ്ട്.

ഉടൽ ശവമാക്കി
ആസക്തികൾക്ക്
ലഹരി പകരുന്നവർക്ക്
ജീവിതത്താളുകളിലെ
അക്ഷരത്തെറ്റുകളെക്കുറിച്ച്
ഏറെ കഥകളുണ്ടാവാം

നിലാവിന്റെ ശീതളച്ചിരിയിൽ
വഞ്ചനയുടെ ബീജശൂലങ്ങൾ
വിതറുന്നവരാണിവരെന്ന്
നാം തിരിച്ചറിയുന്നതുവരേയും
ഇനിയുമനേകം മുഖം മൂടികൾ
ഇവിടെ, ഇതുപോലെ
വിൽപ്പനക്കുണ്ടാകും

2010, ജൂലൈ 11, ഞായറാഴ്‌ച

ഭ്രാന്തൻ

ആട്ടുതൊട്ടിലിൽ അലറിക്കരയുമ്പോൾ
‘ഇതിനു ഭ്രാന്താ‘ണെന്നു
ചിറ്റമ്മ പുലമ്പിയിരുന്ന കാര്യം
അയലത്തെ മുത്തശ്ശി പറഞ്ഞാണു
പിന്നീടറിഞ്ഞത് .
രോമം കിളിർക്കുന്ന കാലത്ത്
കളിതമാശ പറഞ്ഞതിന്
കൂട്ടുകാരന്റെ അമ്മ
എനിക്ക് തന്ന പഴിയും
അതേ വാക്കിലായിരുന്നു

നീണ്ട ക്ഷൌരവുമായി
സ്വയം ബുജി ചമഞ്ഞ്
വീടിനധികപ്പറ്റായി
കവലകൾ താണ്ടുമ്പോൾ
നാട്ടുകാർ സമ്മാനിച്ച ഓമനപ്പേരും,
ഭ്രാന്തനെന്നായിരുന്നു .

ഓർമ്മയുടെയും, മറവിയുടെയും
സമാന്തര രേഖകൾക്ക് നടുവിലൂടെ,
നടന്നു നീങ്ങുമ്പോൾ
ഇത്രയും ഓർത്തില്ല .

മുറിയുടെ മൂലയിലെവിടെയെങ്കിലും
ചുരുട്ടിക്കൂട്ടിയിട്ടേക്കുമെന്ന് .
അകം പുറം തിരിച്ചിട്ട
ഒരറവുമാടിന്റെ രൂപത്തെപ്പോലെ
ഇരുൾമുറിയുൽ പിടയേണ്ടിവരുമെന്ന്.

ഓർമ്മയിലുണ്ട്,
കരയാൻ തുടങ്ങിയപ്പോൾ
പുലഭ്യം പറഞ്ഞ് മുഖത്തടിച്ചത്.

കയ്യാലപ്പുറത്ത്
കണ്ണെത്താത്ത തെങ്ങിൻ തോപ്പുകൾ
അളന്നു മുറിക്കുമ്പോൾ
അവകാശമുള്ളവന്റെ വിധി
ഇതാണെന്ന്,
ശിരസ്സിന്റെ പിന്മടക്കുകളിൽ
കനത്ത ബൂട്ടിന്റെ ചവിട്ടേൽക്കുമ്പോഴാണ്
ഞാൻ തിരിച്ചറിഞ്ഞത്.

2010, ജൂലൈ 8, വ്യാഴാഴ്‌ച

വിശുദ്ധ പോരാളി

ഇലപൊഴിഞ്ഞ ഒരു വിഷാദമരത്തിന്റെ
നീണ്ട നിഴലില്‍ വെച്ച്
പ്രണയത്തിന്‍റെ ആദ്യചിഹ്നം
അവൾ സമ്മാനിക്കുമ്പോള്‍
ഉപേക്ഷിക്കാനാവാത്ത
സുഗന്ധമുണ്ടായിരുന്നു അതിന്.

നിറയൌവ്വനത്തിന്റെ ചുടുതാപമേറ്റ്
കരളിൽ കാമം ചുരന്നപ്പോഴും
ചുമലിൽ കൂടാരംചുമക്കുന്ന വ്യഥയില്‍
ഋതുക്കള്‍ മാറിയതും
ഇതളുകള്‍ കൊഴിഞ്ഞതും
സുഗന്ധം വാടിയതും ,
അയാൾ അറിഞ്ഞതേയില്ല.

നിശയുടെ അര്‍ദ്ധയാമങ്ങളില്‍
ചൂട്ടു കത്തിച്ചു ,
അറിയാത്ത കഥകളുടെ
വേഷമാടുന്നവരെ കണ്ടപ്പോഴാണ്
അതുവരെയുള്ള മൌനത്തിന്റെ
അര്‍ത്ഥ വ്യത്യാസങ്ങൾ
അയാൾക്ക് തിരിച്ചറിയാനായത് .

അപ്പോൾ,
കാഴ്ച മങ്ങിയ നീതിക്കു മുന്നിൽ
പീനൽകോഡിന്റെ കെട്ടുകൾ
അയാളെനോക്കി
വിളിച്ചു പറയുന്നതു കേട്ടു
‘ദേ പ്രണയത്തിനും ഒരു
വിശുദ്ധ പോരാളി’ എന്ന്.

2010, ജൂലൈ 7, ബുധനാഴ്‌ച

സത്യത്തിന്റെ നാനാകഴ്ചകള്‍

ചെയ്തു കൂട്ടിയ കൊടും പാപങ്ങൾ
ഹൃദയത്തിന്റെ അസ്ഥിമാടത്തിൽ
കുത്തിനോവിക്കുമ്പോൾ
അടുത്തവരോട് അറിയാതെ
പറയാൻ വെമ്പുന്നത്

വൃദ്ധസദനത്തിലെ ഇളംനോവിൽ
മാതൃഹൃദയംതേങ്ങുമ്പോൾ
ഇങ്ങകലെ നെഞ്ചുരുകും വെട്ടത്തിൽ
കാലം മകനെ തെരുവിലെറിയുന്നത്.

അധികാരത്തിന്റെ രാജസിംഹാസനത്തിൽ
ആത്മനിര്‍വൃതികൊള്ളുമ്പോൾ
സ്വരൂപിച്ചു കൂട്ടിയ ദശകോടികൾ
പിന്നാമ്പുറത്തെ കല്‍പ്പടവുകളില്‍ നിന്ന്
സമ്മൂഹത്തെ നോക്കി വിളിച്ചു കൂവുന്നത്.

മൌനത്തിന്റെ മൂന്നാം മൂകതയിലേക്ക്
കാക്കിയിടെ ‘മുറ’ പതിയുമ്പോൾ
സാഹചര്യത്തിന്റെ സമ്മർദ്ദം
അറിയാത്ത കാര്യങ്ങളെ
മണി , മണിയായി പറയിച്ചത്.

നിഗൂഡതയുടെ നീണ്ടചുവരിൽ
ആരും കാണാതെ ചാരിനിൽക്കുന്നു
ഇപ്പോഴും,
സത്യത്തിന്റെ നാനാകാഴ്ചകള്‍ .

2010, ജൂലൈ 6, ചൊവ്വാഴ്ച

രണ്ടു കവിതകള്‍

നീണ്ടകഥ
-------------
കവിത തിരിച്ചുതരുമ്പോള്‍
വൃത്തത്തിന്റെ ന്യൂനതയാണ്
പത്രാധിപര്‍ ചൂണ്ടിക്കാട്ടിയത്
കഥ തിരിച്ചു വന്നപ്പോൾ
യുവഹൃദയങ്ങളെ സ്പര്‍ശിക്കുന്ന
'പൈങ്കിളി'യുടെ അഭാവത്തെപ്പറ്റി
പ്രത്യേക കുറിപ്പുമുണ്ടായിരുന്നു
ഒടുവിൽ,
സ്വന്തം ജീവിതാനുഭവം
ഒരു നീണ്ടകഥയാക്കി .
ഇപ്പോള്‍ പത്രാധിപര്‍
നിരന്തരം ബന്ധപ്പെടുന്നുണ്ട്
തുടർ ലക്കങ്ങളിലേക്കുള്ള
അദ്ധ്യായങ്ങൾക്കു വേണ്ടി .
____________________
അയൽക്കാരൻ
---------------------
തൊട്ടടുത്ത ഫ്ലാറ്റിലെ
പുതിയ താമസക്കാരനെപ്പറ്റി
അയാള്‍ക്ക്‌
നല്ല അഭിപ്രായമായിരുന്നു
മാന്യൻ ,
സല്‍സ്വഭാവി
വിദ്യാസമ്പന്നന്‍
വിശ്വസിക്കാന്‍ പറ്റിയ ,
നല്ല സുഹൃത്ത് .
സഹധര്‍മ്മിണിയുടെ തിരോധാനം
അയാള്‍ ആദ്യം അന്യേഷിച്ചെത്തിയത്
അടുത്ത ഫ്ലാറ്റിലേക്കാണ്
അവിടെ ഒഴിഞ്ഞ മുറി കണ്ട്
അയാൾ തരിച്ചിരുന്നു.
---------------------------

മാതൃസ്മരണയില്‍

ദാരിദ്ര്യത്തിന്റെ കൊടുംചൂട്
സഹിച്ചു സഹിച്ചു മടുക്കുമ്പോള്‍
പുകയുന്ന വിറകുകൊള്ളിയോടുരോഷംതീര്‍ത്ത്‌
ചിന്തയിലാണ്ടത്.

കര്‍ക്കിടകത്തിലെ ഒരു പെരുമഴ
മേല്‍ക്കൂര കുത്തിപ്പൊളിച്ച്
ചാണകംപാകിയ തറയില്‍
ലോകഭൂപടം കാട്ടുമ്പോള്‍
നിസ്സഹായയായി നെടുവീര്‍പ്പിട്ടത്‌.

വറുതി,അടിവയറ്റില്‍ കുത്തുമ്പോള്‍
അവശേഷിച്ച പിടിഅരി
നിറകലംവെള്ളത്തിലിട്ടു
നിലവിളിക്കു ശമനം തന്നത്.

വറ്റ്തീറ്റിച്ച്,
വെള്ളം കുടിച്ചു നിറവയറിൻ
ആശ്വാസം നടിക്കുമ്പോള്‍
നിറകണ്ണുകളൊഴുകുന്നത്കണ്ട്
ഉമ്മയോടൊപ്പൊംകരഞ്ഞത്.

മനസ്സമാധാനത്തിന്റെയും
മനോധൈര്യത്തിന്റെയും
വലിയപര്‍വ്വതം തകര്‍ന്നപ്പോള്‍,
മരണം എന്ന നേരിന്
മറവിയില്ലെന്നറിഞ്ഞിട്ടും
മിഴികളുടെ നിണച്ചാലുകൾ ഉണങ്ങാത്തത്
മാതൃബന്ധത്തിന്റെ മാത്രം പ്രത്യേകതയാവണം.

ഒരു ശിശിരത്തില്‍
വീണ്ടുകീറിയ പാദങ്ങളിൽ
മരുന്നു തേച്ചു കൊടുക്കുമ്പോള്‍
മനസ്സ് അറിയാതെ മന്ത്രിച്ചു,
'ഈ പാദങ്ങളിൽ ഞാനൊന്നു ചുംബിച്ചോട്ടെ
ഇവിടെയാണല്ലോ എന്‍റെ സ്വര്‍ഗ്ഗം'
ഉമ്മയുടെ ഉപബോധമനസ്സിൽ തട്ടിയതാവാം
ഒരു ജലബിന്ദു എന്‍റെ ശിരസ്സില്‍ വീണുടഞ്ഞത്.

ഇന്നലെ പള്ളിപ്പറമ്പിലേക്കെടുത്തമയ്യത്തുകട്ടിലിനു
ഒരു കൈത്താങ്ങു നല്‍കാന്‍പോലും
വിധിക്കപ്പെടാതെ പോയ ഹതഭാഗ്യനായ മകന്‍ .
ഉമ്മയുടെ ആത്മാവ് വേദനിച്ചിട്ടുണ്ടാവാം
പ്രവാസിയായ മകന്‍റെ ദുർവിധിയോർത്ത്.