2010, ജൂലൈ 6, ചൊവ്വാഴ്ച

മാതൃസ്മരണയില്‍

ദാരിദ്ര്യത്തിന്റെ കൊടുംചൂട്
സഹിച്ചു സഹിച്ചു മടുക്കുമ്പോള്‍
പുകയുന്ന വിറകുകൊള്ളിയോടുരോഷംതീര്‍ത്ത്‌
ചിന്തയിലാണ്ടത്.

കര്‍ക്കിടകത്തിലെ ഒരു പെരുമഴ
മേല്‍ക്കൂര കുത്തിപ്പൊളിച്ച്
ചാണകംപാകിയ തറയില്‍
ലോകഭൂപടം കാട്ടുമ്പോള്‍
നിസ്സഹായയായി നെടുവീര്‍പ്പിട്ടത്‌.

വറുതി,അടിവയറ്റില്‍ കുത്തുമ്പോള്‍
അവശേഷിച്ച പിടിഅരി
നിറകലംവെള്ളത്തിലിട്ടു
നിലവിളിക്കു ശമനം തന്നത്.

വറ്റ്തീറ്റിച്ച്,
വെള്ളം കുടിച്ചു നിറവയറിൻ
ആശ്വാസം നടിക്കുമ്പോള്‍
നിറകണ്ണുകളൊഴുകുന്നത്കണ്ട്
ഉമ്മയോടൊപ്പൊംകരഞ്ഞത്.

മനസ്സമാധാനത്തിന്റെയും
മനോധൈര്യത്തിന്റെയും
വലിയപര്‍വ്വതം തകര്‍ന്നപ്പോള്‍,
മരണം എന്ന നേരിന്
മറവിയില്ലെന്നറിഞ്ഞിട്ടും
മിഴികളുടെ നിണച്ചാലുകൾ ഉണങ്ങാത്തത്
മാതൃബന്ധത്തിന്റെ മാത്രം പ്രത്യേകതയാവണം.

ഒരു ശിശിരത്തില്‍
വീണ്ടുകീറിയ പാദങ്ങളിൽ
മരുന്നു തേച്ചു കൊടുക്കുമ്പോള്‍
മനസ്സ് അറിയാതെ മന്ത്രിച്ചു,
'ഈ പാദങ്ങളിൽ ഞാനൊന്നു ചുംബിച്ചോട്ടെ
ഇവിടെയാണല്ലോ എന്‍റെ സ്വര്‍ഗ്ഗം'
ഉമ്മയുടെ ഉപബോധമനസ്സിൽ തട്ടിയതാവാം
ഒരു ജലബിന്ദു എന്‍റെ ശിരസ്സില്‍ വീണുടഞ്ഞത്.

ഇന്നലെ പള്ളിപ്പറമ്പിലേക്കെടുത്തമയ്യത്തുകട്ടിലിനു
ഒരു കൈത്താങ്ങു നല്‍കാന്‍പോലും
വിധിക്കപ്പെടാതെ പോയ ഹതഭാഗ്യനായ മകന്‍ .
ഉമ്മയുടെ ആത്മാവ് വേദനിച്ചിട്ടുണ്ടാവാം
പ്രവാസിയായ മകന്‍റെ ദുർവിധിയോർത്ത്.

അഭിപ്രായങ്ങളൊന്നുമില്ല: