2010, ജൂലൈ 8, വ്യാഴാഴ്‌ച

വിശുദ്ധ പോരാളി

ഇലപൊഴിഞ്ഞ ഒരു വിഷാദമരത്തിന്റെ
നീണ്ട നിഴലില്‍ വെച്ച്
പ്രണയത്തിന്‍റെ ആദ്യചിഹ്നം
അവൾ സമ്മാനിക്കുമ്പോള്‍
ഉപേക്ഷിക്കാനാവാത്ത
സുഗന്ധമുണ്ടായിരുന്നു അതിന്.

നിറയൌവ്വനത്തിന്റെ ചുടുതാപമേറ്റ്
കരളിൽ കാമം ചുരന്നപ്പോഴും
ചുമലിൽ കൂടാരംചുമക്കുന്ന വ്യഥയില്‍
ഋതുക്കള്‍ മാറിയതും
ഇതളുകള്‍ കൊഴിഞ്ഞതും
സുഗന്ധം വാടിയതും ,
അയാൾ അറിഞ്ഞതേയില്ല.

നിശയുടെ അര്‍ദ്ധയാമങ്ങളില്‍
ചൂട്ടു കത്തിച്ചു ,
അറിയാത്ത കഥകളുടെ
വേഷമാടുന്നവരെ കണ്ടപ്പോഴാണ്
അതുവരെയുള്ള മൌനത്തിന്റെ
അര്‍ത്ഥ വ്യത്യാസങ്ങൾ
അയാൾക്ക് തിരിച്ചറിയാനായത് .

അപ്പോൾ,
കാഴ്ച മങ്ങിയ നീതിക്കു മുന്നിൽ
പീനൽകോഡിന്റെ കെട്ടുകൾ
അയാളെനോക്കി
വിളിച്ചു പറയുന്നതു കേട്ടു
‘ദേ പ്രണയത്തിനും ഒരു
വിശുദ്ധ പോരാളി’ എന്ന്.

അഭിപ്രായങ്ങളൊന്നുമില്ല: