2011, ജനുവരി 22, ശനിയാഴ്‌ച

യാത്ര

യാത്രയാവുകയാണ്,അനന്തതയിലേക്ക്
അനീതിയുടെ അഗ്നിയില്‍ നീതി താപമേറ്റുരുകുന്നു
മാറാല കെട്ടിയ നീതിശാസ്ത്രത്തിനുമുന്നില്‍
സത്യം പോറലേറ്റു വീഴുന്നു
കണ്ടുനില്‍ക്കാന്‍ ത്രാണിയില്ലാത്ത
ഒരു നിസ്സഹായന്‍ യാത്രയാവുകയാണ്.

പിതൃത്വത്തിനു മുന്നില്‍ ചാരിത്ര്യത്തിനായി കേഴുന്ന
സന്തതികളുടെ ദീനരോദനം കേള്‍ക്കാന്‍ ഇനിവയ്യ
ശിശുദേഹത്തിലും കാമക്കണ്ണെറിയുന്ന
കാപാലികരുടെ കറുത്തലോകത്തു
ഇനിയും തുടരുക വയ്യ
യാത്രയാവുകയാണ്.
കരളുറപ്പില്ലാത്തവന്റെ
കനിവുതേടിയുള്ള യാത്രയാണിത്.

വിവേചനത്തിന്റ വിഷവിത്തു വിതറി
വിളവുകൊയ്യുന്ന രാക്ഷസരുടെ ഭൂമികയില്‍
ക്രൂരതയുടെ പോറലേല്‍ക്കുന്നതു കാണാന്‍
ഇനി വയ്യ, യാത്രയാവുന്നു.
അനീതിയുടെ തമസ്സില്‍ ദീപ്തിക്കുവേണ്ടി തപ്പുന്നവന്റെ
ഒടുവിലത്തെ ശരണം യാത്രയാണ്

ചരിത്രം മാറ്റിയെഴുതാനല്ല
ചരിത്രത്തോടൊപ്പം ലയിക്കാന്‍
യാത്രയാവുന്നു,അനന്ത വിഗരത്തിലേക്ക്
നീല വിഹായസ്സിലേക്ക്.......

2011, ജനുവരി 16, ഞായറാഴ്‌ച

ഒത്തുതീര്‍പ്പിനുള്ള ക്ഷണം

എന്നേയും,
രണ്ടു പിഞ്ചുപൈതങ്ങളേയും
തനിച്ചാക്കി
ഏറനാട്ടുകാരനായ
പായ വില്‌പനക്കാരന്റെ കൂടെ
അവള്‍ ഇറങ്ങിപ്പോയത്‌,
തലചായ്‌ക്കാന്‍
ഒരു പായ വിരിക്കാനുള്ള
ഇടം പോലും
ബാക്കിവെക്കാതെയായിരുന്നു

ആറ്‌ കൊല്ലത്തെ ദാമ്പത്യം
അല്ലലില്ലാതെ
നിറവേറ്റിക്കൊടുത്തതിന്റെ
'ഉപകാരസ്‌മരണ'യാവാം
നാലുസെന്റ്‌ ഭൂമിയുടെ
അടിയാധാരം ചാമ്പലാക്കി
ആ നായിന്റെ മോൾ
രാക്കു രാമാനം നാടുവിട്ടത്‌.

വാവിട്ടു കരയുന്ന
പൈതങ്ങളേയും തോളിലേറ്റി
വിതുമ്പല്‍ കടിച്ചമര്‍ത്തുമ്പോഴും
അവശേഷിച്ച ആത്മധൈര്യം
എന്നെ തളര്‍ത്തിയില്ല.

പക്ഷേ, ഇന്നലെ
അന്വേഷിച്ച് വന്ന
വനിതാകമ്മീഷന്റെ ദൂതന്‍
മുന്നിലിട്ട്‌ പോയ
കടലാസ്‌ തുണ്ട്‌
എന്നെ തളര്‍ത്തികളഞ്ഞു

ഏറനാട്ടുകാരൻ
ഏറെനാള്‍ കിടന്നുറങ്ങി
ഒടുവില്‍ ചുരുട്ടിക്കൂട്ടി
പുറം തള്ളിയതിനെ
ഇപ്പോള്‍,
ഞാന്‍ കൂടെ പൊറുപ്പിക്കണമത്രെ,
ഒരു ഒത്ത്‌ തീര്‍പ്പിനുള്ള ക്ഷണം.

2011, ജനുവരി 2, ഞായറാഴ്‌ച

ഒളിച്ചോട്ടത്തിന്റെ പിന്നാമ്പുറങ്ങൾ

|കണ്ണൂരിന്റെ ഹൃദയഭാഗത്ത് താമസിച്ചിരുന്ന നല്ല സാമ്പത്തികശേഷിയൂള്ള കുടുംബത്തിലെ ഗൾഫുകാരന്റെ സുന്ദരിയായ ഭാര്യ മൂന്നു കുഞ്ഞുങ്ങളേയും ഉപേക്ഷിച്ച് തൊട്ടടുത്ത കടയിലെ സ്വർണ്ണപ്പണിക്കാരന്റെ കൂടെ ചെന്നൈലേക്കു ഒളിച്ചോടി.ഭാര്യ ഒളിച്ചോടി എന്നറിഞ്ഞ ഭർത്താവ് നാട്ടിൽ തിരിച്ചെത്തി മനസ്സ് തകർന്നിരിക്കുമ്പോൾ മറ്റൊരു വാർത്ത അറിയുന്നു.ഒളിച്ചോടിയ ഭാര്യ പയ്യന്നൂരിൽ ഒരു വീട്ടിൽ ജോലീക്ക് നിൽക്കുന്നു.ഇത് കേട്ട ഉടനെ അവളുടെ മാതാപിതാക്കൾ പയ്യന്നൂരിലെത്തി അവളെ കൂട്ടിക്കൊണ്ട് വരികയും പോലീസിൽപരാതിപ്പെടുകയും ചെയ്തു. പോലീസ് കോടതിയിൽഹാജരാക്കി.
തന്റെ ഇഷ്ടപ്രകാരം കാമുകനോടൊപ്പൊം പോയതാണെന്നും,ഇനി മാതാപിതാക്കളോടൊപ്പൊം പോകാനാണു താല്പര്യമെന്നും അവൾ കോടതിയിൽ പറഞ്ഞു.അതനുസരിച്ച് കോടതി അവളെ മാതാപിതാക്കളോടൊപ്പൊം വിട്ടു.
തന്റെ കയ്യിലുള്ള പണവും പണ്ടവും തീർന്നപ്പോൾ അയാൾ തന്നെ ഉപദ്രവിക്കാൻ തുടങ്ങിയെന്നും,സഹികെട്ടപ്പോൾ ചെന്നൈയിൽ നിന്നും ട്രൈൻ മാർഗ്ഗം പയ്യന്നൂരിൽ എത്തി ജോലിക്ക് നിൽക്കുകയാണുണ്ടായതെന്നും അവൾ പറഞ്ഞു.
കഥ ഇവിടെയും തീർന്നില്ല.
കുറച്ചു നാളുകൾക്കു ശേഷം കാമുകൻ അവളെ അന്യേഷിച്ചെത്തി.ഇനി നമുക്ക് ഒന്നിച്ചു ജീവീക്കാമെന്നും, പ്രശ്നങ്ങളൊന്നുമുണ്ടാവില്ലെന്നും അവളെ പറഞ്ഞു വിശ്വസിപ്പിച്ചു.അവൾ അതും വിശ്വസിച്ച് അവന്റെ കൂടെ ഇറങ്ങിപ്പോയി.
ഈ സംഭവം കഴിഞ്ഞു കുറച്ചു മാസങ്ങൾക്ക് ശേഷം കോയമ്പത്തൂരിലെ തെരുവിൽ മനോരോഗിയായ സുന്ദരിയായ ഒരു മലയാളി സ്ത്രീ ഭിക്ഷയാചിച്ചു നടക്കുന്ന കാര്യം മാധ്യമ പ്രവർത്തകനായ ഒരു സുഹൃത്ത് പറഞ്ഞതോർക്കുന്നു.

കണ്ണൂരിലെത്തന്നെ മറ്റൊരു ഗൾഫ്കാരന്റെ ഭാര്യയുടെ കഥ ഇങ്ങനെ.
വീട്ടുകാരൊക്കെ ഉറങ്ങിക്കിടക്കുമ്പോൾ ആഭരണങ്ങളും,പണവുമെടുത്ത് കുട്ടിയേയും കൊണ്ട് ഏതാനും ദിവസത്തെ പരിചയം മാത്രമുള്ള തെക്കൻ ജില്ലക്കാരനായ ആശാരിയോടൊപ്പൊം ഒളിച്ചോടി.ഉപ്പയും ആങ്ങളമാരും കേസ്
കൊടുത്തു.കോടതിയിൽ ഹാജരായ മകൾ കാമുകനോടൊപ്പൊം പോകാനാണ് താല്പര്യം എന്നറിയിച്ചു.കുട്ടിയെ വിട്ട് കിട്ടണമെന്ന് ബന്ധുക്കളും,നാട്ടുകാരും.വിട്ട് തരില്ലെന്ന് കാമൂകനും കൂടെവന്ന ആൾക്കാരും. കോടതിപരിസരത്ത്
കൂട്ടത്തല്ല്.പോലീസ് ലാത്തിവീശി.ബന്ധുക്കൾക്കെതിരെ കേസെടുത്തു.
ഒരുമാസം പോലും പൂർത്തിയാകുന്നതിനു മുമ്പേ കാമൂകന്റെ ദേഹോപദ്രവം സഹിക്കവയ്യാതെ പാതിരാത്രി കാമുകന്റെ ദേഹത്ത് ചുടുവെള്ളം ഒഴിച്ച് രക്ഷപ്പെട്ട് അവൾ മാതാപിതാക്കളുടെ അടുത്ത് അഭയം തേടി.
ഭർത്താവിനും,കുടുബത്തിനും,നാട്ടുകാർക്കും വേണ്ടാതായ ഒറ്റപ്പെട്ട അവൾ തിരിച്ച് കാമൂകന്റെ അടുത്തേക്ക് തന്നെ പോയി.
ശേഷമുള്ള കഥ ഊഹിക്കാവുന്നതെയുള്ളു.

ഇത് കണ്ണൂരിലെ കഥ.ഇതിവിടെ ഓർമ്മയിൽ നിന്നും
ചികഞ്ഞെടുത്ത് കുറിക്കാൻ കാരണം ഇക്കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ കണ്ട ഒരുവാർത്തയാണ്.
ഗൾഫുകാരന്റെ 40 വസ്സുള്ള ഭാര്യ തിരുവനന്തപുരം സ്വദേശിയായ തേപ്പ്പണിക്കാരന്റെ കൂടെ ഒളിച്ചോടിയ വാർത്ത.
സുമുഖനും,സമ്പന്നനുമായ ഭർത്താവിനെ ഉപെക്ഷിച്ച് വിരൂപിയും,ദരിദ്രനുമായ കല്ല് വെട്ടുകാരന്റെ കൂടെയും, അമ്മികൊത്തുകാരന്റെ കൂടെയുമൊക്കെ ഈ പെണ്ണുങ്ങൾ ഒളിച്ചോടുന്നതിന്റെ പിന്നാമ്പുറശാസ്ത്രം അധികമാരും ഇതുവരെ
അന്യേഷിച്ചതായി അറിവില്ല.പണവും, പ്രതാപവും,സുഖസൌകര്യവുമൂണ്ടെങ്കിൽ കുടുംബം ഭദ്രമാണെന്ന് കരുതുന്ന
ഭർത്താക്കന്മാരുടെ അജ്ഞത തന്നെയാണു ഭാര്യമാരുടെ ഒളിച്ചോട്ടത്തിനു മുഖ്യകാരണം എന്നുപറഞ്ഞാൽ ഒരു വേള നിഷേധിക്കാൻ കഴിയില്ല.
പുതുപുത്തൻ വസ്ത്രങ്ങളും,മേനി നിറയെ ആഭരണങ്ങളും വാങ്ങി അണിയിച്ചത് കൊണ്ടൊന്നും ഒരു സ്ത്രീ പൂർണ്ണ സംത്രപ്തയാവണമെന്നില്ല.ഭർത്താവിനു അവളുടെ ശാരീരിക ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാതെ വരുമ്പോൾ അവൾ അന്യപുരുഷന്റെ ചൂടും,ചൂരും തേടിപ്പോകുമെന്നുള്ളതിനു സമകാലിക സംഭവങ്ങൾ തന്നെ തെളിവാകുന്നു. വസ്ത്രവും,ഭക്ഷണവും പോലെത്തന്നെ അവളുടെ ശാരീരിക
ആവശ്യങ്ങളും അവൾക്ക് നിറവേറ്റിക്കൊടുക്കേണ്ടതുണ്ട്.ഭർത്താവിൽ നിന്നും പൂർണ്ണ സംത്രുപ്തി ലഭിക്കാതെ വരുമ്പോൾ അത് വരെ ജീവിച്ച ഭൌതിക ചുറ്റുപാടുകളും,അത് വരെ കൊണ്ട്നടന്ന ആത്മീയ ആചാരങ്ങളും ഒക്കെ തമസ്കരിച്ച്
അന്യന്റെ കൂടെ ഇറങ്ങിപ്പോകുന്നു എന്നുള്ളതാണു വസ്തുത.
മൂക്ക്മുട്ടെ ബിരിയാണിയും തിന്നു കൊഴുപ്പ്കൂട്ടി സമ്പന്നതയുടെ അടയാളമെന്നഭിമാനിച്ച് കുംഭയും വീർപ്പിച്ച് വിജയഭാവത്തോടെ നടക്കുന്ന പുരുഷവർഗ്ഗം കിടപ്പറയിൽ പരാജിതനാകുന്നതിന്റെ ഭവിഷ്യത്ത് ഇനിയും കൂടുതൽ
വൈകാതെ ഗൌരവമായി സ്വയം ചിന്തിക്കേണ്ടിയിരിക്കുന്നു.

ഭർത്താവിന്റെ കഴിവും,കഴിവില്ല്ലായ്മയും സഹിച്ച് ഇരുൾമുറിയിലെ ഇടുങ്ങിയ കിളിവാതിലിലൂടെ മാവ് പൂത്തതും,കരിക്ക് വീണതും കണ്ടിരുന്ന ആ പഴയ നിരക്ഷരപെണ്ണുങ്ങളുടെ കാലമല്ല ഇത്.
ആധൂനികമായ എല്ലാ വിധ സുഖസൌകര്യങ്ങളുടെയും ശീതളച്ചായയിൽ നീരാടുന്ന നമ്മുടെ നാട്ടിലെ സ്ത്രീകൾ, നഗരത്തിലെ ടെക്സ് ടൈൽ ഷോപ്പുകളിലും,ഫാൻസികടകളിലും പഞ്ചാരവിതറി കൊഞ്ചിക്കുഴയുന്നത് ഇന്നൊരു നിത്യകാഴ്ചയാണ്.
സീരിയലും,ആൽബവുംകണ്ടാസ്വദിച്ച്,വന്നതും വരാത്തതുമായ മിസ്സെഡ് കോളുകൾക്ക് ഏറെനേരം മറുപടിയും കൊടുത്ത് 100 ശതമാനം ഫ്രീഡത്തോടെ ജീവിതം ആസ്വദിച്ച് കഴിയുന്ന ആധുനിക സ്ത്രീ ഒന്നിലേറെ പുരുഷന്റെ സാമീപ്യം ആഗ്രഹിച്ചില്ലെങ്കിലേ അത്ഭുതമുള്ളു.

ഈയിടെയായി കേൾക്കുന്ന എല്ലാ ഒളിച്ചോട്ടത്തിന്റെയും തുടക്കം മിസ്സെഡ് കോളിൽ നിന്നാണ്.
കാസരഗോട്ടെ ഫൂട്ട് വെയർ വ്യാപാരിയുടെ ഭാര്യ,വളപട്ടണത്തെ ഗൾഫുകാരന്റെ ഭാര്യ,വടകരയിലെ ബാങ്ക് ജീവനക്കാരന്റെ ഭാര്യ,കൊഴിക്കോട്ടെ സാമൂഹ്യപ്രവർത്തകന്റെ മകൾ, ഒലവക്കോട്ടെ പ്ലസ് ടു വിദ്യാർത്ഥിനി, മലപ്പുറത്തെ ടി.ടി.സി വിദ്യാർത്ഥിനി തുടങ്ങി അനേകം ഒളിച്ചോട്ടങ്ങളിലെ വില്ലൻ മൊബൈൽ ഫോണാണെന്ന
കാര്യം ആഡംബരത്തിനും,പൊങ്ങച്ചത്തിനും വേണ്ടി ഭാര്യക്കും,മകൾക്കും മൊബൈൽ വാങ്ങി നൽകുന്ന നമ്മുടെയൊക്കെ കണ്ണ് തുറപ്പിക്കേണ്ടതാണ്.
വീട്ടിൽ ലാൻഡ്ഫോൺ സൌകര്യമുള്ളപ്പോൾ ഭാര്യക്ക് ഒരു മൊബൈൽ ഫോണിന്റെ ആവശ്യമുണ്ടോ...? ഒരു പുനർചിന്തനത്തിനു ഇനിയും കൂടുതൽ സമയമില്ല.

കുലമഹിമയും,കുടുംബമഹിമയുമൊന്നും ഒളിച്ചോട്ടത്തിനു തടസ്സമാകുന്നീല്ല.ഏതൊരു കുടുംബത്തിലും എപ്പോഴും സംഭവിക്കാവുന്ന ഒരു ദുരന്തമാണത്. തികഞ്ഞ ശ്രദ്ധയും,ബോധവൽക്കരണവുമുണ്ടെങ്കിൽ ഈ അപകടത്തിൽ നിന്നും,അപമാനത്തിൽ നിന്നും ഒരു പരിധി വരെ രക്ഷപ്പെടാൻ കഴിയും.
ജാഗ്രത...
-----------------------------