2010, നവംബർ 17, ബുധനാഴ്‌ച

എന്‍ഡോസള്‍ഫാന്‍: തോമസിന്റെ നിലപാട്‌ ഇന്ത്യയുടേയും

കാസര്‍കോട്‌ ജില്ലയിലെ ചില ഗ്രാമങ്ങളിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ എന്‍ഡോസള്‍ഫാന്‍ കാരണമല്ലെന്നു പറഞ്ഞ മന്ത്രി കെ.വി.തോമസ്‌ നിലപാട്‌ മാറ്റി. മാറ്റിയതല്ല കെ.പി.സി.സി ഇടപെട്ട്‌ മാറ്റിച്ചു. മാറ്റിയിട്ട്‌ പറഞ്ഞ പ്രസ്‌താവനയും എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരെ സംബന്ധിച്ചടുത്തോളം ആശ്വാസകരമല്ലെന്നു മാത്രമല്ല ആശങ്കാജനകവുമാണ്‌. സര്‍ക്കാറിന്റെ നിലപാടാണു താന്‍ പറഞ്ഞതെന്ന തോമസിന്റെ പുതിയ പ്രസ്‌താവന ആ മന്ത്രിസഭയിലെ അംഗമെന്ന നിലയില്‍ തോമസിന്റേയും കൂടി നിലപാട്‌ തന്നെയാണ്‌. സമ്മര്‍ദ്ദം മൂലമാണു മന്ത്രി തോമസ്‌ നിലപാട്‌ മാറ്റിയത്‌. തലേദിവസം മാധ്യമങ്ങള്‍ ഇതു മുന്‍ കൂട്ടി റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു എന്നതും കൌതുകമൂണര്‍ത്തുന്നു.

ഇനി കേന്ദ്ര ഗവ: നിലപാടാണു വിരോധാഭാസവും ഏറെ ആശ്ചര്യവും. കാസര്‍കോട്‌ ജില്ലയിലെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക്‌ കാരണം എന്‍ഡോസള്‍ഫാന്‍ തന്നെയാണോ എന്നു പരിശോധിക്കാന്‍ ഒരു കമ്മീഷനെ നിയമിക്കുമത്രെ. 1991ല്‍ കേന്ദ്ര ഗവ: നിയമിച്ച ബാനര്‍ജി കമ്മീഷന്‍ റിപ്പോര്‍ട്ട്‌ അടിവരയിട്ട്‌ പറയുന്നുണ്ട്‌ എന്‍ഡോസള്‍ഫാന്‍ കീടനാശിനി മാരകവിഷമാണെന്നും, കാസര്‍കോട്‌ ജില്ലയിലെ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു പ്രധാന കാരണം എന്‍ഡോസള്‍ഫാന്‍ തന്നെയാണെന്ന്‌. പെരിയ, എന്മകജെ, പെദ്രെ, വാണിനഗര്‍ തുടങ്ങിയ ഗ്രാമങ്ങളില്‍ നടത്തിയ സര്‍വ്വെയില്‍ വ്യക്തമായതായും ബാനര്‍ജി കമ്മീഷന്‍ സമര്‍ത്ഥിക്കുന്നു. കൃഷിമന്ത്രാലയം ഈ റിപ്പോര്‍ട്ട്‌ അംഗീകരിക്കുകയും ചെയ്‌തിട്ടുണ്ട്‌.

ഇന്ത്യയിലെ പ്രശസ്‌ത കാര്‍ഷിക ശാസ്‌ത്രജ്ഞന്‍ ഡോ.സ്വാമിനാഥന്‍ എന്‍ഡോസള്‍ഫാന്‍ കീടനാശിനിയെക്കാളുപരി പാരിസ്ഥിതി പ്രശ്‌നമുണ്ടാക്കുന്ന മാരകവിഷമാണെന്നു അസന്നിഗ്‌ദമായി വെളിപ്പെടുത്തുന്നു. രോഗം പടര്‍ന്ന സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളില്‍ 2001ല്‍ നടത്തിയ സര്‍വ്വെയിലും, ഓസ്‌ട്രേലിയന്‍ ശാസ്‌ത്രജ്ഞന്‍ ഡോ.മരിയന്‍ ലോയിഡ്‌ സ്‌മിത്തിന്റെ നേത്രത്വത്തില്‍ കാസര്‍കോട്ടെ ഗ്രാമങ്ങളില്‍ നടത്തിയ പഠനത്തിലും കാന്‍സര്‍, ബുദ്ധിമാന്ദ്യം, അംഗവൈകല്യം, ത്വക്ക്‌ രോഗങ്ങള്‍ തുടങ്ങിയവയ്‌ക്ക്‌ എന്‍ഡോസള്‍ഫാന്‍ കാരണമാകുന്നുവെന്ന്‌ അടിവരയിട്ട്‌ പറയുന്നുണ്ട്‌. (2010ല്‍ ബ്രസീല്‍ ഗവ: നടത്തിയ പടനം എന്‍ഡോസള്‍ഫാന്‍ മാരകവിഷമാണെന്നു കണ്ടെത്തി.)

ഈ വിവരങ്ങളും, തെളിവുകളുമൊക്കെ മുന്നിലുണ്ടായിട്ടും റോട്ടര്‍ഡാമിലേയും, സ്‌റ്റോക്‌ ഹോമിലേയും കണ്‍വെന്‍ഷനുകളില്‍ ഈ രാസവിഷം നിരോധിക്കാന്‍ ബ്രസീല്‍, ഓസ്‌ട്രേലിയ, ജര്‍മ്മനി, ഫിലിപ്പിന്‍ തുടങ്ങിയ രാജ്യങ്ങള്‍ മുന്‍കൈയ്യെടുത്തപ്പോള്‍ തടസ്സവാദമുന്നയിച്ച ഒരേ ഒരു രാജ്യം ഇന്ത്യയായിരുന്നു എന്ന അറിവ്‌ നമ്മില്‍ ആശ്ചര്യമുളവാക്കുന്നു. ലോകത്ത്‌ ഏറ്റവുമധികം എന്‍ഡോസള്‍ഫാന്‍ ഉല്‍പാദിപ്പിക്കുകയും, ഉപയോഗിക്കുകയും ചെയ്യുന്ന രാജ്യമാണ്‌ ഇന്ത്യ. സര്‍ക്കര്‍ ഉടമസ്ഥതയിലുള്ള കമ്പനികളില്‍ ഉല്‍പാദിപ്പിച്ച്‌ സ്വന്തം രാജ്യത്തെ ജനങ്ങളെ കൊല്ലുന്ന ഈ നീചമായ പ്രവര്‍ത്തി മറ്റൊരു രാജ്യത്തെ സര്‍ക്കാരും ചെയ്യാന്‍ തയ്യാറായില്ല. തങ്ങളുടെ രാജ്യത്തെ ജനങ്ങളുടെ സുരക്ഷയില്‍ ആശങ്കയുള്ളതു കൊണ്ടും, പരിസ്ഥിതിക്കും മനുഷ്യനും, മൃഗങ്ങള്‍ക്കും ഒരുപോലെ ദുരന്തം വിതയ്‌ക്കുന്ന ‘രാസവിഷ’മായത്‌ കൊണ്ടും ജനീവയില്‍ നടന്ന കണ്‍വെന്‍ഷനില്‍ അമേരിക്കയടക്കം എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്ന ലോകത്തെ എഴുപത്താറോളം രാജ്യങ്ങള്‍ ഏകകണ്‌ഠമായി എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ തീരുമാനമെടുത്തു. അപ്പോഴും ഇന്ത്യ പഴയ നിലപാടില്‍ തന്നെ ഉറച്ചുനിന്നു. സ്വന്തം രാജ്യത്തെ ജനങ്ങളുടെ ആരോഗ്യപ്രശ്‌നവും, പാരിസ്ഥികമായ ദുരന്തവും ഇന്ത്യക്ക്‌ ഒരു വിഷയമേ ആയില്ല.

സര്‍ക്കാറിന്റെ ഈ നിലപാടാണു മന്ത്രി കെ.വി. തോമസ്‌ കാസര്‍കോട്‌ വന്ന്‌ പറഞ്ഞത്‌. ദുരിതമനുഭവിക്കുന്ന എന്‍ഡോസള്‍ഫാന്‍ ഇരകളുടെ നേര്‍ക്ക്‌ തൊടുത്തുവിട്ട വെടിയുണ്ടയായിരുന്നു അത്‌. സമ്മര്‍ദ്ദം മൂലം തിരുത്തി എന്നറിയുമ്പോള്‍ ആ പ്രസ്‌താവന അദ്ദേഹത്തിന്റെ സ്വന്തമഭിപ്രായമായിരുന്നു എന്നത്‌ വ്യക്തമാകുന്നു. തോമസിനു കാസര്‍കോട്ടെ ഗ്രാമീണരെപ്പറ്റി പറഞ്ഞാല്‍ ഒരു ചുക്കും സംഭവിക്കാന്‍ പോകുന്നില്ല. അദ്ദേഹം കാസര്‍കോട്ട്‌ വന്ന്‌ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊന്നും പോകുന്നില്ല. കുമ്പളങ്ങി കായലില്‍ ന്നിന്നും ഇഷ്ടം പോലെ കരിമീന്‍ കിട്ടുന്നുണ്ട്‌. മാഡത്തിന്‌ അതിന്റെ രുചി വളരെ ഇഷ്ടവുമാണ്‌. അതുകൊണ്ട്‌ തന്നെ കുമ്പളങ്ങി കായലില്‍ വെള്ളം വറ്റാത്ത കാലത്തോളം മന്ത്രിപ്പണിക്ക്‌ ഒരു കോട്ടവും തട്ടില്ല.

തോമസിനെ തിരുത്തിച്ചത്‌ ആത്മാര്‍ത്ഥതയോടെയാണെങ്കില്‍ കെ.പി.സി.സി ചെയ്യേണ്ടത്‌ മാഡത്തിനേയോ, മന്‍ മോഹന്‍ സിംഗിനേയോ ഒന്നു എന്‍ഡോസള്‍ഫാന്‍ ദുരന്തപ്രദേശങ്ങളിലേക്ക്‌ ക്ഷണിക്കുകയാണ്‌ വേണ്ടത്‌. നിരോധനത്തിനെതിരെ ജനീവയില്‍ വാദഗതി ഉയര്‍ത്തിയതിന്റെ ‘നേര്‍ചിത്രം’അവിടെ കാണട്ടെ. അതിനുശേഷമാകട്ടെ പുതിയകമ്മീഷന്റെ വരവ്‌. നാലുകിലോ ഉടലും, അതിന്റെ നാലിരട്ടിയോളം വലിപ്പം ശിരസ്സുമുള്ള ഈ ജീവച്ചവങ്ങളെ കമ്മീഷനുകളുടേയും, മാധ്യമങ്ങളുടേയും മുമ്പില്‍ പ്രദര്‍ശിപ്പിച്ചു പട്ടിണിക്കോലങ്ങളായ ഈ പാവങ്ങള്‍ക്കു മടുത്തു. ഇനിയെങ്കിലും ഇവരെ വെറുതെ വിടുക. പ്ലീസ്‌…

7 അഭിപ്രായങ്ങൾ:

Kunjumon പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Kunjumon പറഞ്ഞു...

മാറ്റിപ്പറയൽ മറ്റൊരു കുമ്പളങ്ങി തമാശയല്ലേ

ഒരു നുറുങ്ങ് പറഞ്ഞു...

വേണം കാസറ്ഗോഢിനുമൊരു കേന്ത്രമന്ത്രി ! കണ്മുന്നിലെ നരകയാതന പോലും കണ്ടില്ലെന്ന് നടിക്കുന്നത് മനസ്സിലാക്കാം,കടുകടുത്ത യാഥാര്‍ത്ഥ്യങ്ങള്‍ക്കെതിരേ കൊഞ്ഞനം കുത്തുന്നവരെ ബഹുമാനപ്പെട്ട(അപമാനപ്പെട്ട‍) മന്ത്രിപുങ്കവന്മാരെന്ന് പറയേണ്ടി വരുന്ന ഗതികേട് മനുഷ്യകുലത്തിനാകെ നാണക്കേടുണ്ടാക്കുന്നല്ലൊ!

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

kalikapraskthamaya lekhanam.... abhinandanangal....

MOIDEEN ANGADIMUGAR പറഞ്ഞു...

കുഞ്ഞുമോൻ,നുറുങ്ങ് ,ജയരാജ് നന്ദി ഈ വഴി കടന്നുപോയതിന്.

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

ഒരു മാറ്റവും പ്രതീക്ഷിക്കേണ്ട. അതാണ്‌ രാഷ്ട്രീയം.

Thommy പറഞ്ഞു...

Well said...